സഹോദരന്റെ പേരില്‍ ബിനീഷ്-ഫിറോസ് വാക്‌പോര്

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കൈ ബുജൈര്‍ ലഹരിക്കേസില്‍ പിടിയിലായതിനെച്ചൊല്ലി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും ഫിറോസും തമ്മില്‍ വാക്‌പോര്. ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും മയക്കുമരുന്ന് കൈവശം വച്ചതിനുമാണ് ബുജൈര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഈ സംഭവത്തെ തുടര്‍ന്ന് ഫിറോസ് രാജിവച്ച് മാതൃക കാട്ടുമോയെന്നായിരുന്നു ബിനീഷിന്റെ ചോദ്യം. ഇതു സംബന്ധിച്ച് ഫിറോസിന്റെ പ്രതികരണം ഇങ്ങനെ. ‘ബുജൈറിന്റെ സഹോദരന്‍ എന്ന നിലയ്ക്ക് എനിക്കെതിരേ ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നു വരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തി. ആദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള യോജിപ്പുമില്ലെന്നു മാത്രമല്ല, എന്റെ രാഷ്ട്രീയത്തെ എപ്പോഴും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ആളുമാണ്. ബുജൈറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു ബോധ്യമാകും.’ ഫിറോസ് പറഞ്ഞു. കേസിനു പി്ന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഫിറോസ് ആരോപിക്കുകയും ചെയ്തു.
മയക്കുമരുന്ന് കച്ചവടക്കാരനായ റിയാസ് ടി എമ്മുമായുള്ള ഇടപാടുകളാണ് ബുജൈറിനെ കുടുക്കിയതെന്നാണ് പോലീസ് പറയുന്നത്.