ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 6, 11 തീയതികളില്‍, ഫലം 14ന് അറിയാം

പട്‌ന: ബീഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, പതിനൊന്ന് തീയതികളില്‍ രണ്ടു ഘട്ടമായി നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ പതിനാലിന് ഫലമറിയാന്‍ സാധിക്കും. 243 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബീഹാറില്‍ പര്യടനം നടത്തിയിരുന്നു. എന്‍ഡിഎയും ഇന്ത്യാ സഖ്യവുമാണ് ബീഹാറില്‍ പ്രധാനമായും ഏറ്റുമുട്ടുന്നത്. ബിജെപിയുടെ പിന്തുണയോടെ ജെഡിയു സഖ്യമാണ് ഇപ്പോള്‍ ബീഹാര്‍ ഭരിക്കുന്നത്.