റീട്ടെയില്‍ മേഖലയിലേക്ക് ലുലുവിനെ ക്ഷണിച്ച് ആല്‍ബനീസി, മത്സരം കടുക്കും

സിഡ്‌നി: ഓസ്‌ട്രേലിയന്‍ റീട്ടെയില്‍ ബിസിനസിലേക്ക് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഘലയായ ലുലുവിനെ ക്ഷണിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി. ഓസ്‌ട്രേലിയയില്‍ നിലവിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളുടെ പരസ്പര മത്സരത്തിനു പരിഹാരമെന്ന നിലയില്‍ അതിലും വലിയൊരു എതിരാളിയെ കളത്തിലിറക്കാനുള്ള ഗവണ്‍മെന്റ് തന്ത്രത്തിന്റെ ഭാഗമായി ഈ നീക്കത്തെ കാണുന്നവരുണ്ട്. പത്തു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനു പുറപ്പെട്ട ആല്‍ബനീസി അതിനിടയില്‍ യുഎഇയില്‍ ഇറങ്ങുകയായിരുന്നു. അവിടുത്തെ പ്രാദേശിക ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ലക്ഷ്യമെന്നു പറയുന്നു. ഓസ്‌ട്രേലിയയിലും റീട്ടെയില്‍ രംഗത്ത് കൂടുതല്‍ മത്സരമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഈ സന്ദര്‍ശനത്തിനു ശേഷം ആല്‍ബനീസി പ്രതികരിക്കുകയുണ്ടായി. അങ്ങനെ ലിബറല്‍-നാഷണല്‍ സഖ്യത്തെ ‘ഡീലുലു നോ സുലുലു’ എന്ന് നിസാരവല്‍ക്കരിച്ച് പറയുന്നതിന് ലുലുവിന്റെ പേര് ഉപയോഗിച്ച പ്രധാനമന്ത്രി തന്നെ സാക്ഷാല്‍ ലുലുവിനെ പരവതാനി വിരിച്ച് സ്വീകരിക്കുകയായി. ഗള്‍ഫ് മേഖലയില്‍ ലുലുവിന് ഇരുനൂറ്റമ്പതിലധികം സൂപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്.
ഓസ്‌ട്രേലിയയിലേക്ക് വന്നെത്തിയ അല്‍ഡി ഗ്രൂപ്പിന് കാലം കൊണ്ട് നാടുമായി ഹൃദയബന്ധമുണ്ടാക്കാന്‍ സാധിച്ചതു പോലെ ലുലുവിനും സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇതു സംബന്ധിച്ച് ആല്‍ബനീസി പ്രതികരിച്ചു. യുഎഇയില്‍ വച്ച് ലുലു ചെയര്‍മാന്‍ എം എ യൂസഫ് അലിയുമായി ലഘു ചര്‍ച്ചയ്ക്കും ആല്‍ബനീസി സമയം കണ്ടെത്തിയിരുന്നു.