നൂറു ഡോളറിനു മേല്‍ ചരക്കുമൂല്യമുള്ള ഒരു തപാല്‍ ഉരുപ്പടിയും ഇനി അമേരിക്കയ്ക്ക് അയയ്ക്കാനാവില്ല

സിഡ്‌നി: അമേരിക്കന്‍ ഗവണ്‍മെന്റ് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് ഉയര്‍ന്ന മൂല്യമുള്ള എല്ലാ തപാല്‍ സേവനങ്ങളും ഓസ്‌ട്രേലിയ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്ത്യയും ഇതേ രീതിയില്‍ തപാല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും നിരവധി വാണിജ്യ വ്യവസായ സംരംഭങ്ങള്‍ ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്. സാധാരണ കത്തുകളും 100 ഡോളര്‍ വരെ മൂല്യമുള്ള തപാല്‍ ഉരുപ്പടികളും മാത്രമാണിപ്പോള്‍ സ്വീകരിക്കുന്നത്. നേരത്തെ ഉയര്‍ന്ന മൂല്യത്തിനുള്ള തപാല്‍ സേവനങ്ങള്‍ക്ക് പണമടച്ച് ബുക്ക് ചെയ്തിരുന്നവര്‍ക്ക് അവർ അടച്ച തുക റീഫണ്ട് അനുവദിക്കുമെന്ന് പോസ്റ്റല്‍ അധികൃതര്‍ വ്യക്തമാക്കി.
ഡി മിനിമിസ് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി 800 യുഎസ് ഡോളര്‍ വരെ ചരക്കുമൂല്യമുള്ള തപാല്‍ ഉരുപ്പടികള്‍ക്ക് നേരത്തെ ലഭ്യമായിരുന്ന ഇളവുകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു എക്‌സിക്യുട്ടിവ് ഉത്തരവ് മുഖേന അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്ര കടുത്ത തീരുമാനം സ്വീകരിക്കേണ്ടതായി വന്നതെന്ന് പോസ്റ്റല്‍ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 29 മുതല്‍ അമേരിക്കയിലെത്തുന്ന ഉയര്‍ന്ന മൂല്യമുള്ള എല്ലാ തപാല്‍ ഉരുപ്പടികള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടതായി വരുന്ന സാഹചര്യമാണ്. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയിലേക്കുള്ള പോസ്റ്റല്‍ സേവനങ്ങളില്‍ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ പശ്്ചാത്തലത്തിലാണ് ഓസ്‌ട്രേലിയയുടെ തീരുമാനവുമെന്ന് ഓസ്‌ട്രേലിയ പോസ്റ്റ് അറിയിച്ചു.