ടിക് ടോക്ക് അല്‍ഗോരിതം മൊത്തം അമേരിക്കയ്ക്ക്, ഒരു ഡയറക്ടര്‍ ബൈറ്റ് ഡാന്‍സില്‍ നിന്ന്

വാഷിങ്ടന്‍: അമേരിക്കയും ചൈനയും തമ്മില്‍ ടിക് ടോക് എന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥത പങ്കുവയ്ക്കുന്നതിന്റെ വിശദാംശങ്ങള്‍ വെളിവായിക്കൊണ്ടിരിക്കുന്നു. ഇതനുസരിച്ച് ടിക് ടോക്കിന്റെ യഥാര്‍ഥ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാന്‍സ് കോര്‍പ്പറേഷന്‍ പൂര്‍ണമായി ഭരണത്തിനു പുറത്താകില്ല. ഏഴു പേരുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു അംഗം ചൈനയില്‍ നിന്നായിരിക്കും. ബാക്കി ആറു ഡയറക്ടര്‍മാരും അമേരിക്കയില്‍ നിന്നു തന്നെയായിരിക്കും. അതു പോലെ ടിക് ടോക്കിനെ നിയന്ത്രിക്കുന്ന അല്‍ഗോരിതം പൂര്‍ണമായി അമേരിക്കയുടെ നിയന്ത്രണത്തില്‍ ലഭിക്കുകയും ചെയ്യും. ടിക് ടോക്കിന് അമേരിക്കയില്‍ മാത്രം 17 കോടി ഉപയോക്താകളാണുള്ളത്. അമേരിക്കയിലെ ടിക് ടോക്കിന്റെ മുഴുവന്‍ ആസ്തിയും അമേരിക്കയ്ക്കുതന്നെകൈമാറുന്നില്ലെങ്കില്‍ 2925 ജനുവരിയോടെ ഇത് അടച്ചുപൂട്ടണമെന്നായിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്.
എന്നാല്‍ ജനുവരി ആയിട്ടും ഇക്കാര്യത്തില്‍ തിരക്കൊന്നും കൂട്ടാതെ ട്രംപ് കാത്തിരുന്നത് അമേരിക്കക്കാരായ സംരംഭകര്‍ക്ക് ടിക് ടോക്കിന്റെ നിയന്ത്രണം ചര്‍ച്ചകളിലൂടെ എത്തിച്ചു കൊടുക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. അതിലാണ് ഒമ്പതു മാസത്തെ ചര്‍ച്ചകളിലൂടെ വിജയിച്ചിരിക്കുന്നത്. ഇനി ടിക് ടോക്കിന്റെഏഴു ഡയറക്ടര്‍മാരില്‍ ആറു പേരും അമേരിക്കയില്‍ നിന്നു പണം മുടക്കാന്‍ ശേഷിയുള്ളവര്‍ മാത്രമായിരിക്കും. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നടന്ന ചര്‍ച്ചകളിലുണ്ടായതിനെക്കാള്‍ പുരോഗതിയാണ് സെപ്റ്റംബര്‍ ഒരു മാസത്തെ ചര്‍ച്ചയില്‍ മാത്രം ഉണ്ടായത്. ചൈനയുമായുള്ള വ്യാപാര കരാറിന്റെ ചര്‍ച്ചകളുമായി ഇതിനെ ബന്ധിപ്പിക്കാന്‍ ട്രംപിനു കഴിഞ്ഞതാണ് ടിക് ടോക്കിന്റെ കാര്യത്തില്‍ മാറ്റമുണ്ടാക്കിയത്. അതേസമയം ബോര്‍ഡില്‍ ഒരു ഡയറക്ടറെ നിലനിര്‍ത്താന്‍ അനുവാദം വാങ്ങിയെടുത്തത് ചൈനയ്ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. അതേസമയം വളരെ വികസിച്ചുകഴിഞ്ഞതും പതിനേഴു കോടി അമേരിക്കക്കാരെ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമവുമായ ടിക്ടോക്കില്‍ അമേരിക്കന്‍ വ്യവസായികള്‍ക്ക് കൈവയ്ക്കാന്‍ അവസരം കിട്ടിയതും അല്‍ഗോരിതത്തിനു മേല്‍ നിയന്ത്രണം ലഭിച്ചതും അമേരിക്കയ്ക്കു വലിയ നേട്ടമായി മാറും.