ഗാസ വെളുപ്പിക്കാന്‍ ഇസ്രയേലിന് അമേരിക്ക കൊടുത്തത് രണ്ടു ലക്ഷം കോടി രൂപ

വാഷിങ്ടന്‍: ഗാസയില്‍ ഇസ്രയേലിന് അമേരിക്കയുടെ ഭാഗത്തു നിന്നു ലഭിച്ചത് അങ്ങേയറ്റം കൈയയച്ച സഹായമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപുമായി മൊത്തത്തില്‍ നല്‍കിയത് രണ്ടു ലക്ഷം കോടിയോളം രൂപയുടെ സൈനിക സഹായം. അമേരിക്കയിലെ റോഡ് ഐലന്‍ഡ് ആസ്ഥാനമായ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാട്‌സന്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് നടത്തിയ സ്വതന്ത്ര പഠനമാണ് ഈ കണക്കു വെളിച്ചത്തു കൊണ്ടുവരുന്നത്. ഇസ്രയേല്‍ യുദ്ധം ആരംഭിച്ച ആദ്യവര്‍ഷം ബൈഡന്‍ ഗവണ്‍മെന്റ് 1790 കോടി ഡോളര്‍ (1,58, 800 കോടി രൂപ) നല്‍കിയപ്പോള്‍ രണ്ടാം വര്‍ഷം ട്രംപ് ഗവണ്‍മെന്റ് നല്‍കിയത് 380 കോടി ഡോളര്‍. ഇതിനു ശേഷമാണ് ട്രംപ് സമാധാന ശ്രമങ്ങളുമായി രംഗത്തിറങ്ങിയത് എന്നത് മറ്റൊരു വിരോധാഭാസം. ഇസ്രയേല്‍ നടത്തിയ എല്ലാ സൈനിക നടപടികളിലും അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നതായി മറ്റൊരു റിപ്പോര്‍ട്ടില്‍ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി തന്നെ വ്യക്തമാക്കുന്നുണ്ട്. ഹൂതി ആക്രമണത്തിനും ഇറാനിലെ ആക്രമണത്തിനുമൊക്കെ ഇങ്ങനെ സാമ്പത്തിക സഹായം ലഭിച്ചിരുന്നുവത്രേ.