ഞരമ്പനായ യുവനേതാവിനെതിരേ യുവനടി റിനി ആന്‍ ജോര്‍ജ്, ഹോട്ടലിലേക്കു ക്ഷണിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ യുവനേതാവിനെതിരേ സ്വഭാവദൂഷ്യത്തിന്റെ ആരോപണവുമായി യുവ നടി റിനി ആന്‍ ജോര്‍ജ്. മുന്‍ മാധ്യമപ്രവര്‍ത്തകയും മോഡലും കൂടിയായ നടിക്ക് അശ്ലീല സ്വഭാവത്തിലുള്ള സന്ദേശങ്ങളാണ് ഈ നേതാവില്‍ നിന്നു ലഭിച്ചത്. കൂടെ ചെല്ലണമെന്നും ഫൈവസ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാമെന്നുമൊക്കെ ജനപ്രതിനിധി കൂടിയായ ഈ നേതാവിന്റെ മെസേജുകളിലുണ്ടായിരുന്നതായി നടി വെളിപ്പെടുത്തി.
ഇത്തരം പെരുമാറ്റമുണ്ടായപ്പോള്‍ പലയിടത്തും പരാതി പറഞ്ഞിരുന്നു.പ്രശ്‌നങ്ങളൊന്നുമില്ല, പരിഹരിക്കാം എന്നാണ് എല്ലാവരും മറുപടി പറഞ്ഞത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പുതിയ സ്ഥാനമാനങ്ങള്‍ അയാള്‍ക്കു നല്‍കുകയായിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ പല മാന്യദേഹങ്ങളുടെയും ആറ്റിറ്റിയൂഡ് ഹൂ കെയേഴ്‌സ് എന്നാണ്.
ഒരു പ്രസ്ഥാനത്തെയും തേജോവധം ചെയ്യാന്‍ ഉദ്ദേശ്യമില്ല. പല ഫോറങ്ങളിലും വിഷമങ്ങല്‍ പങ്കുവച്ചിട്ടുണ്ട്. അതിനോടെല്ലാം ഹൂ കെയേഴ്‌സ് എന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തില്‍ പലരുമായും അടുത്ത സ്‌നേഹബന്ധവും സൗഹൃദവുമുണ്ട്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തത്. ദുരനുഭവങ്ങള്‍ ഇനിയുമുണ്ടാകുകയാണെങ്കില്‍ പേരും വെളിപ്പെടുത്തും. ആദ്യം എതിര്‍ത്തു. പിന്നീട് ഉപദേശിച്ചു. മിടുക്കനായ യുവനേതാവാണ്. ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റുമെടുക്കാം എന്നു മെസേജ് അയച്ചപ്പോള്‍ നന്നായി പ്രതികരിച്ചു. അതിനു ശേഷം കുറേനാള്‍ പ്രശ്‌നമുണ്ടായില്ല. പിന്നീട് വീണ്ടും അത്തരത്തിലുള്ള മെസേജുകളയച്ചു. തുറന്നു കാട്ടണം എന്നുള്ളതു കൊണ്ടാണ് ഇത്രയെങ്കിലും പറയാന്‍ തയ്യാറായത്.
ഇതെന്റെ വ്യക്തിപരമായ പ്രശ്‌നമേയല്ല. അതുകൊണ്ടാണ് കേസുമായി പോകാതിരുന്നത്. സമീപ കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഈ വ്യക്തിയെക്കുറിച്ച് ചില കാര്യങ്ങള്‍ വന്നപ്പോള്‍ ഇത് പല സ്ത്രീകളും നേരിടുന്നുണ്ടെന്നു മനസിലായി. അതുകൊണ്ട് ഞാനിതു സംസാരിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നി. റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തി.