തട്ടിക്കൊണ്ടുപോകല്‍ സിനിമ മോഡലില്‍, മൂന്നാം പ്രതി യുവ സിനിമതാരം, ഇപ്പോള്‍ ഒളിവില്‍

കൊച്ചി: കഴിഞ്ഞ ഞായറാഴ്ച ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ പുതിയ ട്വിസ്റ്റ്. സിനിമ താരം ലക്ഷ്മി മേനോനെ പുതിയതായി മൂന്നാം പ്രതിയാക്കി എറണാകുളം പോലീസ്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം നോര്‍ത്ത് റെയില്‍വേ പാലത്തില്‍ ഈ മാസം 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണ് പോലീസില്‍ പരാതിയുമായെത്തിയത്.
നടുറോഡില്‍ കാര്‍ തടഞ്ഞാണ് നടിയും സംഘവും അക്രമം കാണിക്കുന്നത്. അതിനു ശേഷം അലിയാരെ വന്ന കാറില്‍ നിന്നിറക്കി വേറൊരു വാഹനത്തില്‍ കയറ്റി ഓടിച്ചു പോകുകയും ചെയ്യുന്നു. ഇങ്ങനെ തന്നെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ചാണ് അലിയാല്‍ പോലീസില്‍ കേസ് കൊടുക്കുന്നത്. ഈ പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയ പോലീസ് ആലുവ, പറവൂര്‍ സ്വദേശികളായ മിഥുന്‍, സോനമോള്‍, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് അക്കൂടെ സിനിമതാരം ല്ക്ഷ്മി മേനോനും ഉണ്ടായിരുന്നതായി പോലീസ് മനസിലാക്കുന്നത്. അതോടെയാണ് അവരെ മൂന്നാം പ്രതിയാക്കിയത്. നടി ഇപ്പോള്‍ ഒളിവിലാണെന്നറിയുന്നു. ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പിന്നിലുള്ളതെന്നാണ് വിവരം. ബാറില്‍ നിന്നിറങ്ങിയ പരാതിക്കാരനെയും സംഘത്തെയും നടിയുടെ സംഘം പിന്തുടരുകയായിരുന്നു. നോര്‍ത്ത് പാലത്തിലെത്തിയതോടെ കാര്‍ തടഞ്ഞ് അലിയാരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. രംഘുവിന്റെ സ്വന്തം റസിയ, കുംകി, സുന്ദരപാണ്ഡ്യന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്.