അമ്മയുടെ ബൂത്തില്‍ പ്രവാസിക്കെന്തു കാര്യം, കാര്യമുണ്ടെന്നേ

സിഡ്‌നി: ഇന്ന് അമ്മ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ഓസ്‌ട്രേലിയയ്ക്കും ന്യൂസീലാന്‍ഡിനും അമേരിക്കയ്ക്കുമൊക്കെ എന്തു കാര്യം എന്നു ചോദിക്കരുത്. അതൊരു വോട്ട് ബന്ധമാണ്. ഒരു വോട്ട് ന്യൂസീലാന്‍ഡില്‍ നിന്നും മറ്റൊരു വോട്ട് അമേരിക്കയില്‍ നിന്നുമൊക്കെയാണ് വരേണ്ടത്. അമേരിക്കയില്‍ നടിമാര്‍ ഉള്‍പ്പെടെ പലരുടെയും വോട്ടുണ്ടെങ്കിലും ഓഷ്യാനിയ മേഖലയില്‍ നിന്ന് ഒരൊറ്റ വോട്ട് മാത്രമാണ് വരാനുള്ളത്. അതാണ് അബ്ബാസിന്റെ വോട്ട്.
മലയാളത്തെക്കാള്‍ തമിഴിലായിരുന്നു അബ്ബാസിന്റെ ചിത്രങ്ങള്‍ കൂടുതലും. എന്നാല്‍ തെക്കേ ഇന്ത്യന്‍ സിനിമകളിലൊക്കെ പല വേഷഭങ്ങളിലെത്തിയിട്ടുമുണ്ട്. സിനിമയില്‍ നിന്ന് അവധിയെടുത്താണ് വിദേശത്തേക്കു പോകുന്നത്. ന്യൂസീലാന്‍ഡിലും ഓസ്‌ട്രേലിയയിലുമായാണ് പിന്നെയുള്ള ജീവിതം. ജോലിയും ജീവിതവും ന്യൂസീലാന്‍ഡില്‍. സന്നദ്ധ പ്രവര്‍ത്തനം ഓസ്‌ട്രേലിയയില്‍ അങ്ങനെയൊരു ജീവിതം. ആദ്യം ജോലിയില്‍ കയറിയത് ഒരു പെട്രോള്‍ പമ്പിലാണ്. ബൈക്കുകളോട് വല്ലാത്ത കമ്പമായിരുന്നു. അങ്ങനെ കുറച്ചു കാലം ബൈക്ക് മെക്കാനിക്കായി. ഇതിനിടെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും പണിയെടുത്തിട്ടുണ്ട്.
ചെറുപ്പത്തില്‍ ആത്മഹത്യയോടു വല്ലാത്ത കമ്പമായിരുന്നു. അതിനാല്‍ വളര്‍ന്നു വന്നപ്പോള്‍ ഇതേ കമ്പമുള്ളവരെ അതില്‍ നിന്നു രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നു തോന്നി. അങ്ങനെ ഓസ്‌ട്രേലിയയില്‍ വന്നു പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തു. അതോടെ ഇത്തരക്കാരെ കണ്ടെത്തി വേണ്ട മാര്‍ഗനിര്‍ദേശം നല്‍കി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുന്ന സാമൂഹ്യപ്രവര്‍ത്തനവും ഏറ്റെടുത്തു.
നെപ്പോളിയന്റേത് വേറിട്ട വഴിയാണ്. നെപ്പോളിയനെന്നു പറഞ്ഞാല്‍ അറിയുന്നതിനെക്കാള്‍ നാലാളറിയുന്നത് മുണ്ടയ്ക്കല്‍ ശേഖരനെയാണ്. സാക്ഷാല്‍ ദേവാസുരത്തിലെ മുണ്ടയ്ക്കല്‍ ശേഖരന്‍. അമേരിക്കയില്‍ കര്‍ഷകനാണിന്നു ശേഖരന്‍ എന്ന നെപ്പോളിയന്‍. സിനിമ വിട്ടു കഴിഞ്ഞ് ഒരു ടേം കേന്ദ്ര മന്ത്രിയുമായി അതിനു ശേഷമാണ് അമേരിക്കയിലെത്തുന്നത്. ടെനിസിയില്‍ 300 ഏക്കറില്‍ പച്ചക്കറി കൃഷിയും പശുഫാമും വീഞ്ഞു ഫാക്ടറിയുമൊക്കെയായി കഴിയുകയാണിപ്പോള്‍. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം വന്ന് അരയ്ക്കു താഴേക്കു തളര്‍ന്ന മകന്റെ ചികിത്സയും മറ്റും അമേരിക്കയില്‍ നടക്കുന്നതിനാലാണ് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി അമേരിക്കയിലേക്കു ജീവിതം പറിച്ചു നടുന്നത്. സകുടുംബമാണ് ടെനിസിയിലെ താമസം.