വനിതാ ക്രിക്കറ്റ് ലോകകപ്പ്, ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തകര്‍ത്തു, പോയിന്റ് നിലയില്‍ ഒന്നാമത്

ഇന്‍ഡോര്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ തോല്‍വി അറിയാതെയുള്ള ഓസ്‌ട്രേലിയയുടെ ജൈത്രയാത്ര തുടരുന്നു. ശക്തരായ ഇംഗ്ലണ്ടിനെതിരേ ആറു വിക്കറ്റിന് ഓസീസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 40.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ആഷ്‌ലി ഗാര്‍ഡിനര്‍, അര്‍ധ സെഞ്ചുറി നേടിയ അനബെല്‍ സതര്‍ലാന്‍ഡ് എന്നിവരാണ് ഓസ്‌ട്രേലിയയുടെ വിജയത്തിന് അടിത്തറയിട്ടത്. ബാറ്റിങ്ങിലെന്ന പോലെ ബൗളിങ്ങിലും ഇവര്‍ ഇരുവരും തിളങ്ങിയിരുന്നു.

ഓസീസിന്റെ തുടക്കം അത്ര പോരായിരുന്നു. ഓപ്പണര്‍മാരായ ഫീബി ലിച്ച്ഫീല്‍ഡ് രണ്ടു പന്തില്‍ നിന്ന് ഒരു റണ്‍സിനും ജോര്‍ജിയ വോള്‍ ഏഴു പന്തില്‍ നിന്ന് ആറു റണ്‍സിനും എലീസ് പെറി പത്തൊമ്പത് പന്തില്‍ നിന്ന് പതിമൂന്നു റണ്‍സിനും പുറത്തായി. ആദ്യ ഇരുപത്തിനാല് റണ്‍സ് എടുത്ത സമയം കൊണ്ടു മൂന്നു വിലപ്പെട്ട വിക്കറ്റുകള്‍ പോയപ്പോള്‍ ഓസ്‌ട്രേലിയിയുടെ കാര്യവും പോക്കായ ലക്ഷണമായിരുന്നു. മുപ്പതു ബോളില്‍ നിന്ന് ഇരുപതു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് ബെത്ത് മൂണി കൂടി മടങ്ങിയതോടെ സ്‌കോര്‍ 68 റണ്‍സിനു നാലു വിക്കറ്റ. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടായിരുന്ന അനബെല്‍ സതര്‍ലാന്‍ഡും (112 പന്തില്‍ നിന്നു 98 റണ്‍സ് നോട്ടൗട്ട്) ആഷ്‌ലി ഗാര്‍ഡിനര്‍ (73 പന്തില്‍ നിന്ന് 104 നോട്ടൗട്ട്) ചേര്‍ന്നു നേടിയത്.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി അനബല്‍ സതര്‍ലാന്‍ഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. സോഫി മൊളിനസ്‌ക്,. ആഷ്‌ലി ഗാര്‍ഡിനര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും വീഴ്ത്തി. ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സഹിതം പതിനൊന്നു പോയിന്റുമായി ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *