വിവേക് കിരണിന് ഇഡി സമന്‍സ് കിട്ടുന്നത് എസ്എന്‍സി ലാവലിനുമായി ബന്ധപ്പെട്ട കേസില്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡിയുടെ സമന്‍സ് കിട്ടിയത് ലൈഫ് മിഷന്‍ കേസില്‍ അല്ലെന്നു പുതിയ വെളിപ്പെടുത്തല്‍. ഇഡി വൃത്തങ്ങള്‍ തന്നെയാണ് മുന്‍നിര മാധ്യമങ്ങള്‍ക്ക് ഈ വിവരം നല്‍കിയതെന്നറിയുന്നു. വിവേക് കിരണിന് യുകെയില്‍ പഠനം നടത്തുന്നതിനുള്ള ചെലവ് വഹിച്ചത് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനായിരുന്നു ഈ സമന്‍സ്. എന്നാല്‍ സമന്‍സ് വിവേക് കൈപ്പറ്റാതിരുന്നതോടെ ഇഡി പിന്നീട് എന്തു നടപടി സ്വീകരിച്ചു എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ലാവലിന്‍ കമ്പനി അവരുടെ ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖേനയാണ് വിവേകിനു പണം കൈമാറിയിരുന്നത്. ഇതില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നായിരുന്നു ഇഡിക്കു കിട്ടിയ വിവരം. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു സമന്‍സിന്റെ ഉദ്ദേശ്യം.