യുഎസ് തീരുവ വര്‍ധന ഇന്ത്യന്‍ തുണി വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്ന് സര്‍വേ

അമ്പതു ശതമാനം അധിക നികുതി ചുമത്തിയ യുഎസ് നടപടി ഇന്ത്യന്‍ വസ്ത്രവ്യാപാര മേഖലയില്‍ വലിയ സാമ്പത്തികാഘാതം സൃഷ്ടിച്ചെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്്‌റ്റൈല്‍സ് ഇന്‍ഡസ്ട്രിയുടെ സര്‍വേ റിപ്പോര്‍ട്ട്. വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 28 ശതമാനം യുഎസിലേക്കാണ്. താരിഫ് വര്‍ധിച്ചതോടെ മറ്റു രാജ്യങ്ങളുമായി കയറ്റുമതിയില്‍ മത്സരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കയറ്റുമതിക്ക് ഓര്‍ഡറുകള്‍ കുറഞ്ഞതോടെ എണ്‍പത്തഞ്ചു ശതമാനം കമ്പനികളിലും സ്റ്റോക്ക് ഗണ്യമായി കെട്ടിക്കിടക്കുകയാണ്. ആരെങ്കിലും പിടിച്ചു നില്‍ക്കുന്നുവെങ്കില്‍ അത് താങ്ങാനാവാത്ത വിധം കിഴിവുകള്‍ നല്‍കി മാത്രമാണ്. ഈ സാഹചര്യത്തില്‍ വായ്പകളുടെ തിരിച്ചടവിന് മോറട്ടോറിയം അനുവദിക്കണമെന്നും ഈടില്ലാത്ത വായ്പകള്‍ അനുവദിക്കണമെന്നും കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു.