സൗത്ത് കരോലിന ബാറില്‍ വെടിവയ്പ് നാലു മരണം, ഇരുപതോളം പേര്‍ക്ക് പരിക്ക്

സൗത്ത് കരോളിന: അമേരിക്കയിലെ സൗത്ത് കരോലിനയിലെ ബാറിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു, ഇരുപതോളം പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് അക്രമിയുടെ വിളയാട്ടം. നാലുപേരുടെയെങ്കിലും പരിക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. അക്രമിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
വെടിവയ്പ് നടക്കുമ്പോള്‍ നൂറിലധികം ആള്‍ക്കാരാണ് ബാറിനുള്ളിലുണ്ടായിരുന്നത്. പുറത്തു നിന്നെത്തിയ അക്രമി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ എല്ലാവരും പരിഭ്രാന്തരായി പുറത്തേക്കോടി രക്ഷപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ നിരവധി പേര്‍ മരിച്ചും പരിക്കേറ്റും കിടക്കുകയായിരുന്നു. അക്രമി രക്ഷപെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഇതേ ബാറില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. 2022 നവംബറിലും ഇതേ രീതിയില്‍ തന്നെ ഇവിടെ വെടിവയ്പ് നടന്നിരുന്നു.