മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്, പ്രതിപക്ഷ എംഎല്‍എ എട്ടുമുക്കാല്‍ അട്ടിവച്ചതു പോലെ

തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എയ്ക്കു നേരേ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ്ങില്‍ വ്യാപക പ്രതിഷേധം. ഒരാളുടെ ശാരീരിക പ്രത്യേകതകളെ പരിഹസിക്കുന്ന ബോഡി ഷെയ്മിങ്ങ് കലാലയങ്ങളിലും മറ്റും റാഗിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി നിയമസഭയ്ക്കുള്ളില്‍ ബോഡി ഷെയ്മിങ് നടത്തി എന്നതാണ് പ്രതിഷേധത്തിന്റെ കാതല്‍. ആരെക്കുറിച്ച് എന്നു സൂചിപ്പിക്കാതെ ഒരു പ്രതിപക്ഷ എംഎല്‍എയെക്കുറിച്ച് എട്ടുമുക്കാല്‍ അട്ടിവച്ചപോലെ ഒരാള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപം.
‘എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്. എട്ടുമുക്കാല്‍ അട്ടിവച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി വച്ച് അതിനു കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ അക്രമിക്കാന്‍ പോകുകയായിരുന്നു’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പുതിയതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ ശരീരത്തിന്റെ അളവു കൂടി മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്നാണ് ഇതിനു നജീബ് കാന്തപുരം എംഎല്‍എ മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്കു കത്ത് നല്‍കി. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപ പരാമര്‍ശം.