ബോള്‍സാനോയിലെത്തിയാല്‍ നായ്ക്കള്‍ക്കു നികുതി, പുറത്തിറക്കാന്‍ ഫീസ്

റോം: കേരളം തെരുവ് നായ പ്രശ്‌നത്തില്‍ വലയുമ്പോള്‍ ഇറ്റലിയിലെ ഒരു നഗരം നായ്ക്കളോടും നായ്‌പ്രേമികളോടും ചെയ്യുന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇറ്റാലിയന്‍ നഗരമായ ബോള്‍സാനോയില്‍ ആര്‍ക്കെങ്കിലും നായ് വളര്‍ത്തണമെന്നുണ്ടെങ്കില്‍ ഒരെണ്ണത്തിന് നൂറു യൂറോ വച്ച് നികുതി അടയ്ക്കണം. നൂറു യൂറോയെന്നാല്‍ പതിനായിരം രൂപയ്ക്കു മേല്‍ വരും. അവിടെ വിനോദ സഞ്ചാരത്തിനു നായ്ക്കളുമായെത്തുകയും അവയുമായി കറങ്ങിനടക്കുകയും ചെയ്യണമെങ്കില്‍ ഓരോ ദിവസത്തിനും കൊടുക്കണം ഒന്നര യൂറോ(ഏറക്കുറേ നൂറ്റമ്പതു രൂപ)വീതം. പണ്ടേ നായ് വളര്‍ത്തലിനു നികുതിയേര്‍പ്പെടുത്തിയിരുന്ന നഗരമായിരുന്നു ബോള്‍സാനോ. എന്നാല്‍ 2008ല്‍ ഈ നികുതി പിന്‍വലിക്കുകയായിരുന്നു. അതാണിപ്പോള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. ഇതുകൊണ്ടും തീരുന്നില്ല അവിടുത്തെ നായ് വിശേഷം. നികുതിയടച്ച് വളര്‍ത്തുന്ന മുഴുവന്‍ നായ്ക്കളുടെയും ഡിഎന്‍എ അധികൃതര്‍ ശേഖരിച്ചു കഴിഞ്ഞു. വഴിയിലെങ്ങാനും ഏതെങ്കിലും നായയുടെ വിസര്‍ജ്യം കണ്ടാല്‍ അതില്‍ നിന്നു ഡിഎന്‍എ തിരിച്ചറിഞ്ഞ് ഉടമയ്ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് കിട്ടിയിരിക്കും.