ഇന്ത്യന്‍ ഓഹരി വിപണിയെ വിദേശ നിക്ഷേപകര്‍ തീര്‍ത്തും കൈയൊഴിയുന്നുവോ

മുംബൈ: ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധവും കമ്പനികളുടെ ലാഭക്ഷമതയിലെ ഇടിവും കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു നിക്ഷേപം പിന്‍വലിക്കുന്നതു തുടരുന്നു. സെപ്റ്റംബര്‍ ഒരു മാസം മാത്രം 22,885 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു മറ്റു രാജ്യങ്ങളിലെ വിപണികളിലേക്ക് ഒഴുക്കിയത്. ഇതോടെ നടപ്പുവര്‍ഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചത് 1.6 ലക്ഷം കോടി രൂപയായി. ഓഗസ്റ്റിലായിരുന്നു ഏറ്റവും കൂടുതല്‍ തുക പിന്‍വലിച്ചത്-34990 കോടി രൂപ. ജൂലൈയിലും നല്ല തോതില്‍ പിന്‍വലിക്കല്‍ നടന്നിരുന്നു, 17,700 കോടി രൂപ. അതേ ട്രെന്‍ഡ് തന്നെയാണ് സെപ്റ്റംബറിലും തുടര്‍ന്നത്. അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരികളുടെ താരതമ്യേന ഉയര്‍ന്ന വിലയും പുറത്തേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടിയ ഘടകങ്ങളാണ്.