കുവൈറ്റ് ഇക്കൊല്ലം നാടുകടത്തിയത് 28984 പ്രവാസികളെ, കൂടുതല്‍ പേരും ചെയ്തത്

കുവൈറ്റ് സിറ്റി: ഇക്കൊല്ലം സെപ്റ്റംബര്‍ അവസാനം വരെ കുവൈറ്റ് നാടുകടത്തിയത് 28984 പ്രവാസികളെ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂടെ ഉള്‍പ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അന്യദേശക്കാരെ നാടുകടത്തുന്ന രാജ്യവും കുവൈറ്റായിരിക്കാനാണിട. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി മുപ്പതിനായിരത്തിനടുത്ത് നാടുകടത്തലുകള്‍ മാത്രം നടക്കുമ്പോള്‍ ഇക്കൊല്ലത്തെ കണക്കുകള്‍ ഇതിനകം അതിനടുത്തെത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും സുരക്ഷിത ദേശങ്ങളിലൊന്നായിരിക്കാന്‍ വേണ്ടി ഏതു ചെറിയ കുറ്റത്തിനു പോലും കോടതിയുടെ ഇടപെടലൊന്നും കൂടാതെ മറുനാട്ടുകാരാണെങ്കില്‍ കയറ്റി അയയ്ക്കുന്നതാണ് കുവൈറ്റിന്റെ രീതി. ചെറിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കു പോലും നാടുകടത്തപ്പെടുന്നത് അവിടെ പതിവാണ്. ഏറ്റവും കൂടുതല്‍ നാടുകടത്തലുകള്‍ നടക്കുന്നത് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കാണ്. അതിന് ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനം മാത്രം മതി. മൊത്തം നാടുകടത്തലുകളില്‍ 95 ശതമാനവും ഇത്തരത്തില്‍ ഉദ്യോഗസ്ഥതലത്തിലെടുക്കുന്ന തീരുമാനത്തെ തുടര്‍ന്നുള്ളവയാണ്. ഒരാളെ നാടുകടത്താന്‍ കുവൈറ്റ് തീരുമാനിക്കുകയാണെങ്കില്‍ പരമാവധി മൂന്നു ദിവസത്തിനുള്ളില്‍ സംഗതി നടത്തിയിരിക്കും. അതായത് ഇരയെ അധികം നാള്‍ ജയിലിലും ഡിറ്റന്‍ഷന്‍ സെന്ററിലുമൊന്നും വച്ചിരിക്കില്ല. പിടിക്കപ്പെടുന്ന അപ്പോഴേ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച് ഇരയുടെ നാട്ടിലേക്കുള്ള ടിക്കറ്റിന് ഓര്‍ഡര്‍ ചെയ്യും. അതു കിട്ടിയാലുടന്‍ കയറ്റി അയയ്ക്കുകയും ചെയ്തിരിക്കും. അത്ര സിമ്പിളാണ് കാര്യങ്ങള്‍. ഇതിന്റെ ചെലവു മുഴുവന്‍ വഹിക്കുന്നത് കുവൈറ്റിലെ ആഭ്യന്തരകാര്യ മന്ത്രാലയമാണ്.