കുടുക്കാനുറച്ച് കുഴല്‍നാടന്‍, എക്‌സാലോജിക് ഇടപാടില്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സുപ്രീംകോടതിയില്‍. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കുമെന്നു കരുതുന്നു. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിപ്പോയിരുന്നതാണ്. ഇതോടെയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. ഈ ഇടപാടില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അതിനു വിജിലന്‍സ് അന്വേഷണം തന്നെയാണ് വേണ്ടതെന്നും കുഴല്‍നാടന്‍ ആവശ്യപ്പെടുന്നു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിക്കു കൂടി പങ്കാളിത്തമുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്ഥാപനം ഇല്ലാത്ത സോഫ്റ്റ്‌വെയര്‍ സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അവിഹിതമായി പണം നല്‍കിയെന്ന ആരോപണമാണ് മാത്യു ഉന്നയിച്ചു പോരുന്നത്. ഇക്കാര്യം ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തി ശരിവച്ചിരുന്നതാണ്.