സ്വാമിയേ ഭരണമയ്യപ്പാ, വിഐപികള്‍ക്ക് റിസോര്‍ട്ട്, മുറിവാടക മൂന്നുലക്ഷം മുന്‍കൂര്‍

തിരുവനന്തപുരം: സാക്ഷാല്‍ കലിയുഗവരദനായ അയ്യപ്പന്റെ മുന്നില്‍ എല്ലാവരും തുല്യരും എല്ലാവരും സ്വാമിമാരും മാത്രമാണെങ്കിലും സര്‍ക്കാരിന്റെ അയ്യപ്പസംഗമത്തിലെത്തുമ്പോള്‍ വിഐപികളും സാദാ സ്വാമിമാരുമുണ്ടെന്നു പണം ചെലവാക്കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംഗമത്തിനെത്തിയ വിഐപികള്‍ക്ക് താമസസൗകര്യമൊരുക്കിയത് അനേക കിലോമീറ്ററുകള്‍ അകലെയുള്ള കുമരകം ടൂറിസ്റ്റ് സങ്കേതത്തിലെ ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും. ഇവര്‍ക്കു ഫൈവ് സ്റ്റാര്‍ താമസത്തിനു സൗകര്യം കൊടുത്തുവെന്നു മാത്രമല്ല, ആയിനത്തില്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മുന്‍കൂറായി പണം അനുവദിക്കുകയും ചെയ്തു. ബില്ലു സെറ്റില്‍ ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാനാവില്ലെന്നു റിസോര്‍ട്ടുകളും മറ്റും പറഞ്ഞതു കൊണ്ടാണോ പണം മുന്‍കൂറായി നല്‍കിയതെന്നു വ്യക്തമല്ല. എന്തായാലും മുന്‍കൂറായി നല്‍കിയിരിക്കുന്നത് 12,76, 440 രൂപയാണ്.
കുമരകത്തെ ഗോകുലം ഗ്രാന്റ് റിസോര്‍ട്ടിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്-8,31,600 രൂപ. താജ് കുമരകം റിസോര്‍ട്ടിനു 3,39, 840 രൂപയും പാര്‍ക്ക് റിസോര്‍ട്ടിന് 80000 രൂപയും കെടിഡിടി ഗേറ്റ് വേ ഹോട്ടലിന് 25000 രൂപയും മുന്‍കൂറായി നല്‍കുകയായിരുന്നു. ഇതിനായി സെപ്റ്റംബര്‍ 17ന് ഉത്തരവുമിറങ്ങിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തില്‍ വിഐപികള്‍ ഇല്ല, എല്ലാവരും തുല്യരാണെന്നാണ് ദേവസ്വവും സര്‍ക്കാരും പറഞ്ഞിരുന്നത്. എന്നാല്‍ റിസോര്‍ട്ടിലെ താമസം വന്നപ്പോള്‍ വിഐപികള്‍ ഉണ്ടാകുകയും ചെയ്തു.
്അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ പണം മുടക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ ഇതു ലംഘിച്ച് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനു മൂന്നു കോടി രൂപ നല്‍കിയ കാര്യം കഴിഞ്ഞ ദിവസം വെളിവായിരുന്നു. അതിനു പുറമെയാണിപ്പോള്‍ റിസോര്‍്്ട്ടുകള്‍ക്ക് അഡ്വാന്‍സായി പണം നല്‍കിയ കാര്യം പുറത്തുവരുന്നത്.