കരൂര്‍ വിജയ്‌റാലി ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

ചെന്നൈ: കരൂര്‍ വിജയ്‌റാലി ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും വിജയ്‌ന്റെ പാര്‍ട്ടിയായ ടിവികെയുമായിരുന്നു ഇതുസംബന്ധിച്ച ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തമിഴ്‌നാട് സര്‍ക്കാരും ഹര്‍ജികളെ എതിര്‍ത്ത് കോടതിയിലെത്തിയിരുന്നു. ഹര്‍ജിക്കാര്‍ക്കും ദുരന്തത്തില്‍ നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നു പറഞ്ഞാണ് കോടതി ഹര്‍ജികള്‍ കൂട്ടത്തോടെ തള്ളിയത്. നിലവില്‍ കേസിന്റെ അന്വേഷണം നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍(എസ്ഒപി) രൂപീകരിക്കുന്നതു വരെ ഒരു റാലിക്കും ഇനി അനുമതി നല്‍കില്ലെന്നു ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യോഗങ്ങള്‍ നടക്കുമ്പോള്‍ ശുദ്ധജലവും ശുചിമുറിയും ലഭ്യമാക്കുന്നത് സംഘാടകരുടെ ഉത്തരവാദിത്വമാണെന്നും ദേശീയ, സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാര്‍ട്ടിക്കും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു.