കാക്കി ഭീകരത, അമ്മയുടെ മുന്നില്‍ മകളെ ബലാല്‍സംഗം ചെയ്ത് ചെന്നൈ പോലീസ്

ചെന്നൈ: കാക്കിയണിഞ്ഞ കാമഭ്രാന്തന്‍മാര്‍ വാഹനപരിശോധനയ്ക്കിടെ ഇരുപത്തഞ്ചുകാരിയെ അമ്മയുടെ മുന്നില്‍ കൂട്ടബലാല്‍സംഗം ചെയ്തു. ചെന്നൈയ്ക്കടുത്ത് തിരുവണ്ണാമലയിലാണ് തിങ്കളാഴ്ച രാത്രി നാടിനെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. ആന്ധ്രസ്വദേശിയായ യുവതിയാണ് പോലീസ് ഭീകരതയുടെ ഇരായായി മാറിയത്. പീഡനവീരന്‍മാരായ ഡി സുരേഷ് രാജ്, പി സുന്ദര്‍ എന്നി പോലീസുകാരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ അറസ്റ്റിലായിട്ടുണ്ട്.
ആന്ധ്രപ്രദേശില്‍ നിന്ന് തിരുവണ്ണാമലയിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു യുവതിയും മാതാവും. ആന്ധ്രയില്‍ നിന്ന് പഴങ്ങള്‍ വില്‍ക്കാനായി ചെന്നൈയിലേക്ക് എത്തിയ വാഹനത്തിലായിരുന്നു ഇരുവരും വന്നത്. പതിവു വാഹന പരിശോധനയില്‍ ഏര്‍പ്പെടുകയായിരുന്ന പോലീസുകാര്‍ ഇവര്‍ ഇരുവരെയും പുറത്തിറക്കിയ ശേഷം വാഹനം പറഞ്ഞുവിട്ടു. അതിനുശേഷം ഇവരെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുകയും അമ്മയെ മര്‍ദിച്ച് അവശയാക്കി വീഴ്ത്തുകയും ചെയ്ത് മകളെ മാറിമാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് ബോധം വന്ന ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിക്കുന്നത്.
പ്രതികളെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനും പരമാവധി ശിക്ഷ നല്‍കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.