നവ്യയുടെ മുല്ലമാലയ്ക്കു പിഴയിട്ട നിയമം ഇന്ത്യയിലെത്തിയാല്‍ പല്ലും നഖവുമില്ലാത്ത പരമസാധു

തിരുവനന്തപുരം: ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങിയ നവ്യനായര്‍ക്ക് തലയില്‍ ചൂടിയ മുല്ലമാലയുടെ പേരില്‍ വന്‍തുക പിഴ ഒടുക്കേണ്ടി വന്ന വാര്‍ത്ത കേട്ടപ്പോള്‍ പോലും കേരളം ശ്രദ്ധിക്കാതെ പോയൊരു കാര്യമുണ്ട്. പ്ലാന്റ് ക്വാറന്റൈന്‍ നിയമങ്ങള്‍ മറ്റു ലോക രാഷ്ട്രങ്ങള്‍ ഇത്ര കര്‍ശനമായി നടപ്പാക്കുമ്പോഴും കേരളത്തില്‍ അതിനു പുല്ലുവില. ഈ നിയമം കര്‍ശനമായി നടപ്പാക്കത്തു നിമിത്തം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സര്‍വത്ര പരദേശി രോഗങ്ങളുടെ വരവാണ്. റബര്‍, തെങ്ങ്, കാപ്പി, പച്ചക്കറികള്‍, പൂച്ചെടികള്‍ എന്നിവയിലെല്ലാം മറുനാടന്‍ രോഗങ്ങളുടെ സാന്നിധ്യമോ സാധ്യതയോ ഏറെയാണ്.
ഇതു സംബന്ധിച്ച് 2003ല്‍ രൂപീകരിച്ച ക്വാറന്റൈന്‍ നിയമമാണ് ഇവിടെ ഇപ്പോഴും പ്രയോഗത്തിലുള്ളത്. ഇതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നു മാത്രമല്ല, ഉള്ള നിബന്ധനകള്‍ പോലും കര്‍ശനമായി നടപ്പാക്കുന്നുമില്ല. ഈ നിയമമനുസരിച്ച് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന വിത്തുകള്‍ ചെടികള്‍ എന്നിവയെല്ലാം 41 ദിവസം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കരുതല്‍ സ്ഥലത്ത് വേറിട്ടു സൂക്ഷിക്കണം. ഇതിനെയാണ് പ്ലാന്റ് ക്വാറന്റൈന്‍ എന്നു വിളിക്കുന്നത്. എന്നാല്‍ പരിശോധനയ്ക്ക് ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുകയോ ചെടികളും മറ്റും സൂക്ഷിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യാത്തതിനാല്‍ ഈ നിയമം ഒരിടത്തും വേണ്ട രീതിയില്‍ പരിപാലിക്കപ്പെടുന്നില്ല. പെട്ടിയില്‍ മറ്റു വസ്തുക്കളുടെയൊപ്പം ആര്‍ക്കും ഏതു വിത്തും ഏതു ചെടിയും ഇവിടേക്കു കൊണ്ടുവരാം എന്നതാണ് അവസ്ഥ. റബറിലെ പൊടിക്കുമിള്‍, തെങ്ങിന്റെ വെള്ളീച്ച, മണ്ടരി, പപ്പായയിലെ മീലിമൂട്ട, അഫ്രിക്കന്‍ ഒച്ച്, അഫ്രിക്കന്‍ പട്ടാളപ്പുഴു എന്നിവയെല്ലാം ഓരോരോ കാലത്തായി വിദേശത്തു നിന്ന് ഇവിടെയെത്തിച്ചേര്‍ന്നവയാണ്.