കോടതി നല്‍കിയ താക്കീത് കാറ്റില്‍ പറത്തി വിജയ്, ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍

ചെന്നൈ: കരൂരിലെ റാലി വന്‍ദുരന്തത്തിലേക്കു വഴി മാറിയതോടെ നടന്‍ വിജയ്‌നെതിരേ എമ്പാടും വിമര്‍ശനമാണ് ഉയരുന്നത്. തമിഴ്‌നാട് ഹൈക്കോടതിയുടെ താക്കീത് വകവയ്ക്കാതെ റാലി നടത്തിയതാണ് ദുരന്തകാരണമായി മാറിയതെന്നാണ് വിമര്‍ശകരുടെ ആരോപണം. സെപ്റ്റംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നടത്തിയ സമാനമായ റാലിക്കിടെയും അഭൂതപൂര്‍വമായ തിക്കും തിരക്കുമായിരുന്നു. അന്ന് അതില്‍ പെട്ട് ഒരാള്‍ മരിച്ചിരുന്നു. ഈ വിഷയം പരിഗണിച്ച കോടതി വിജയ്‌ന് കര്‍ശനമായ താക്കീതായിരുന്നു നല്‍കിയിരുന്നത്. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് നേതാവിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു അതു സംബന്ധിച്ച് ഒരാഴ്ച മുമ്പ് കോടതി നിര്‍ദേശിച്ചിരുന്നത്. അതിനെ വകവയ്ക്കാതെയാണ് കരൂരില്‍ വിജയ് ഇറങ്ങിയത്. ഇത്രയധികം ആള്‍ക്കാര്‍ ഒത്തുകൂടുമെന്ന് ഊഹിക്കാമായിരുന്നെങ്കിലും അതിനു തക്ക മുന്‍കരുതലുകളൊന്നും എടുത്തിരുന്നില്ല. എന്നുമാത്രമല്ല റോഡിനു നടുവിലായിരുന്നു പ്രസംഗവാഹനം നിര്‍ത്തിയിരുന്നത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നായിരുന്നു കോടതി ചോദിച്ചിരുന്നത്. ഇപ്പോള്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി വിജയ്‌ന്റെ ചുമലില്‍ തന്നെ വരികയാണ്.
ജനങ്ങള്‍ വീഴുന്നതു കണ്ട് വിജയ് തന്നെയാണ് ടിവികെ നേതാക്കളോട് ആംബുലന്‍സുകള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടത്. ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ മൈക്കിലൂടെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അതിനൊപ്പം സ്വന്തം വാഹനത്തില്‍ നിന്ന് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. അതിനു ശേഷമാണ് പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്.