പിശാചുപിടുത്തക്കാരായ പള്ളീലച്ചന്‍മാരുടെ വാര്‍ഷികം വത്തിക്കാനില്‍ സമാപിച്ചു

റോം: പിശാചുപിടുത്തക്കാരായ പള്ളീലച്ചന്‍മാര്‍ ലോകത്ത് എത്രയുണ്ടാകും. ഇതറിയണമെങ്കില്‍ ഈയാഴ്ച വത്തിക്കാനില്‍ നടന്ന ഇത്തരക്കാരായ വൈദികരുടെയും സന്യസ്തരുടെയും ആഗോള സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം അറിഞ്ഞാല്‍ മതി. മുന്നൂറിലധികം വൈദികരും മറ്റുമാണ് ഇതില്‍ പങ്കെടുക്കാനെത്തിയത്. ഇവരുടെ സംഘടനയുടെ പേരു തന്നെ പിശാചുപിടുത്തക്കാരുടെ സംഘടനയെന്നാണ്(ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ്). റോമിനടുത്തുള്ള സാക്രെഫാനോയിലെ ഫ്രറ്റേണ ഡോമുസ് ഹൗസ് ഓഫ് സ്പിരിച്വാലിറ്റിയാണ് ഈ സമ്മേളനത്തിന് ആതിഥ്യമരുളിയത്. സാക്ഷാല്‍ മാര്‍പ്പാപ്പ തന്നെയാണ് പിശാചുപിടുത്തവുമായി ബന്ധപ്പെട്ട സന്ദേശം നല്‍കിയതും.എല്ലാ രണ്ടുവര്‍ഷത്തിലുമൊരിക്കലാണ് കത്തോലിക്ക സഭ തന്നെ പിശാചുപിടുത്തക്കാരായ പള്ളീലച്ചന്‍മാരെ ഒന്നിച്ചു കൂട്ടുന്നത്. അതിലേറെ രസകരമായ കാര്യം ലോകത്തിലെ വികസിത രാജ്യങ്ങളെക്കാള്‍ പിശാചു പിടുത്തം പോലെയുള്ള കാര്യങ്ങള്‍ക്ക് മാര്‍ക്കറ്റുള്ളത് അന്ധവിശ്വാസം കൊടികുത്തി വാഴുന്ന പപ്പുവ ന്യൂഗിനിയ, നൈജീരിയ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആത്മാവു പിടുത്തത്തിനൊപ്പം പിശാചുപിടുത്തം കൂടി പിന്തുടരുന്ന വൈദികരും സന്യസ്തരും കൂടുതലെത്തിയത്. ഈ പരിപാടി വളരെ സൂക്ഷിച്ചു ചെയ്യണമെന്നാണ് ഇവരോടുള്ള മാര്‍പ്പാപ്പയുടെ സന്ദേശം ഊന്നിപ്പറഞ്ഞത്.