മിഗ് സല്യൂട്ട്! യുദ്ധങ്ങളില്‍ ആകാശം വാണ് മിഗ് വിമാനങ്ങള്‍ ഇനി ഓര്‍മയുടെ ആകാശത്ത്

ചണ്ഡീഗഡ്: ആകാശയുദ്ധത്തില്‍ ഇതുവരെ ഇന്ത്യയുടെ പോര്‍മുനയായിരുന്ന മിഗ്-21 വിമാനങ്ങള്‍ അവസാനം കളമൊഴിയുന്നു. റഷ്യയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്കെത്തുകയും വ്യോമസേനയുടെ കരുത്തിന്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്ത മിഗിന്റെ ബലത്തിലാണ് ഇന്ത്യ 1963 മുതലുള്ള യുദ്ധങ്ങളിലൊക്കെ മുന്നേറിയത്. ആറു പതിറ്റാണ്ടോളം നീളുന്നതാണ് ഇവയുടെ സേവനത്തിന്റെ ട്രാക്ക് റെക്കോഡ്. ചണ്ഡീഗഡില്‍ ഇന്നു നടക്കുന്ന വിടവാങ്ങല്‍ ഔദ്യോഗിക ചടങ്ങുകളോടെ ഇവ ഓര്‍മയുടെ ആകാശത്തേക്കു വിടവാങ്ങും. വ്യോമസേനയിലെ നമ്പര്‍ 23 സ്‌ക്വാഡ്രനില്‍ മാത്രമാണിപ്പോള്‍ മിഗ് വിമാനങ്ങളുള്ളത്. ഇന്നു നടക്കുന്ന യാത്രയയപ്പോടെ ഇവയും കളമൊഴിയും. മിഗിനു പകരം വരുന്നതു മുഴുവന്‍ തേജസ് വിമാനങ്ങളാണ്. നേരിട്ടു പറത്തിയെത്തിക്കുന്നതിനു പകരം റഡാറില്‍ നിന്നുള്ള സിഗ്നലുകള്‍ക്കൊത്ത് പറന്നെത്താന്‍ കഴിയുമെന്നതാണ് തേജസിന്റെ ഏറ്റവും വലിയ മെച്ചം.