പണമുണ്ടോ അമേരിക്കക്കാരാകാം, ഇതാ ട്രംപ് ഗോള്‍ഡ് കാര്‍ഡ് തയ്യാറായിരിക്കുന്നു

വാഷിങ്ടന്‍: നിശ്ചിത തുക മുടക്കി അമേരിക്കയില്‍ സ്ഥിര താമസമാക്കുന്നതിന് അനുവാദം നല്‍കുന്ന ട്രംപ് ഗോള്‍ഡ് കാര്‍ഡിന് അംഗീകാരമായി. അമേരിക്കന്‍ കുടിയേറ്റത്തിനു പുതിയൊരു വിഭാഗം കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. പത്തു ലക്ഷം ഡോളര്‍ മുടക്കുന്ന വ്യക്തികള്‍ക്കും ഓരോ ജീവനക്കാരനും ഇരുപതു ലക്ഷം ഡോളര്‍ വീതം മുടക്കാന്‍ തയാറാകുന്ന കോര്‍പ്പറേറ്റുകള്‍ക്കും അമേരിക്കയിലേക്ക് ഇതിലൂടെ നിയമപരമായി കുടിയേറാം. ഇതിനു തയാറാകുന്നവരുടെ അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം ഇബി 1, ഇബി 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ഈ പദ്ധതിയിലൂടെ നൂറു ബില്യണ്‍ ഡോളറെങ്കിലും ഖജനാവിലേക്ക് എത്തിക്കുകയാണ് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം. ഇത്രയും പണം ലഭിക്കുന്നതിലൂടെ നിലവിലുള്ള അമേരിക്കക്കാര്‍ക്ക് നികുതിഭാരം കുറച്ചുനല്‍കുന്നതിനും പൊതുകടം വീട്ടുന്നതിനും ഗവണ്‍മെന്റിനു സാധിക്കും.
ഈ പദ്ധതിയുടെ പ്രയോജനം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലളിതമായ നടപടിക്രമങ്ങളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. www.trumpcard.gov എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ അപ്ലൈ നൗ എന്ന ലിങ്കില്‍ കൂടി അപേക്ഷ സമര്‍പ്പിക്കുന്ന വിഭാഗത്തിലെത്താം. അവിടെ അപേക്ഷാ ഫീസ് പേമെന്റ് നടത്തുന്നതിനുള്ള സൗകര്യമുണ്ട്. പണം അടയ്ക്കുന്നതിനൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കുക. അംഗീകൃത ഗവണ്‍മെന്റ് ഏജന്‍സികള്‍ അപേക്ഷകരുടെ വിവരങ്ങള്‍ സൂക്ഷ്മപരിശോധന നടത്തും. പരിശോധനയില്‍ കടന്നു കൂടിയാല്‍ സ്‌കീം പ്രകാരം അടയ്‌ക്കേണ്ട തുക കൈമാറണം. അത്രയുമായിക്കഴിഞ്ഞാല്‍ ഇബി 1 അല്ലെങ്കില്‍ ഇബി 2 വീസയും സ്ഥിര താമസത്തിനുള്ള അനുമതിയും ലഭിക്കും. പിന്നീട് ഇവരുടെ പേരില്‍ ഗ്രീന്‍ കാര്‍ഡ് പോലെയുള്ള ട്രംപ് ഗോള്‍ഡ് കാര്‍ഡ് ഇഷ്യു ചെയ്തു ലഭിക്കും.
അമേരിക്കയിലെത്തിയ ശേഷം ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ മാത്രമാണ് ഈ കാര്‍ഡ് റദ്ദാകുക.
ഗോള്‍ഡ് കാര്‍ഡിനു പുറമെ ട്രംപ് പ്ലാറ്റിനം കാര്‍ഡ് കൂടി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അമ്പതു ലക്ഷം ഡോളറായിരിക്കും ഇതിനു വില. ഇതുണ്ടെങ്കില്‍ ഒരു വര്‍ഷം 270 ദിവസം വരെ അമേരിക്കയില്‍ താമസമാക്കാം. എന്നു മാത്രമല്ല, അമേരിക്കയ്ക്കു പുറത്തു നിന്നു നേടുന്ന സമ്പാദ്യങ്ങള്‍ക്കു പോലും നികുതി കൊടുക്കേണ്ടിയും വരില്ല.