ഭൂമുഖത്ത് പാലസ്തീനെ ബാക്കി വച്ചേക്കില്ലെന്ന് നെതന്യാഹു. യുകെ ഉള്‍പ്പെടെ പാലസ്തീനെ അംഗീകരിച്ചതില്‍ കടുത്ത എതിര്‍പ്പ്

ജറുസലേം: കൂടുതല്‍ ലോക രാഷ്ട്രങ്ങള്‍ പാലസ്തീനെ അംഗീകരിക്കാന്‍ തുടങ്ങിയതോടെ കടുത്ത പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ എന്ന രാജ്യത്തെ ഭൂമുഖത്തു നിന്ന് താന്‍ ഇല്ലാതാക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പാലസ്തീനെ കഴിഞ്ഞ ദിവസങ്ങളില്‍ അംഗീകരിച്ചതിനെ വിമര്‍ശിച്ചു പോരുകയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി.
ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്കു ശേഷവും പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്ക് താന്‍ കൃത്യമായൊരു സന്ദേശം നല്‍കാമെന്നാണ് നെതന്യാഹു പറയുന്നത്. നിങ്ങള്‍ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുകയാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് മറ്റൊരു സന്ദേശം നല്‍കാം. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പാലസ്തീന്‍ എന്നൊരു രാജ്യം ഇനിമേല്‍ ഉണ്ടാകുകയില്ല. അനേക വര്‍ഷങ്ങളായി ആഭ്യന്തരമായും വിദേശത്തുനിന്നുമുള്ള കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയില്‍ ആ ഭീകരരാഷ്ട്രത്തിന്റെ രൂപീകരണം ഞാന്‍ തടഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്ക സന്ദര്‍ശനത്തിനു ശേഷം ഇതിന്റെ ബാക്കി കാര്യങ്ങള്‍ വെളിപ്പെടുത്താം. നെതന്യാഹു പറഞ്ഞു.
അനേക വര്‍ഷങ്ങളായി ഇസ്രയേലുമായി നിലനില്‍ക്കുന്ന സംഘര്‍ഷം നിമിത്തം പാലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും തലസ്ഥാനവും സൈന്യവുമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പാലസ്തീന്റെ ഭാഗങ്ങളായി പറയപ്പെടുന്നത്. എന്നാലും പല രാജ്യങ്ങളിലും പാലസ്തീന് നയതന്ത്ര കാര്യാലയങ്ങളുണ്ട്. പാലസ്തീന്റെ ടീമുകള്‍ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നുമുണ്ട്. യുഎന്നില്‍ നിരീക്ഷക പദവിയുമുണ്ട്. രാജ്യം ഇല്ലാതാക്കിയാലും ഇതൊന്നും ഇല്ലാതാക്കാന്‍ നെതന്യാഹുവിനു കഴിയുമെന്നു തോന്നുന്നില്ല.