ഓസ്‌ട്രേലിയ-ഇന്ത്യ ഏകദിന പരമ്പര ഓസ്‌ട്രേലിയയ്ക്ക്. അവസാന കളിയില്‍ ബെത്ത് മൂണിക്കും സ്മൃതി മന്ഥാനയ്ക്കും സെഞ്ചുറി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ-ഇന്ത്യ വണ്‍ഡോ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ പരമ്പര നേടി ഓസ്‌ട്രേലിയ. ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെ മാച്ചില്‍ കൂടി ജയം ഓസ്‌ട്രേലിയയ്ക്കായപ്പോള്‍ ഒന്നിനെതിരേ രണ്ടു വിജയവുമായി പരമ്പര സ്വന്തമാക്കാനായി. രണ്ടു ടീമുകളും തകര്‍ത്തു കളിച്ചെങ്കിലും ഓസ്‌ട്രേലിയ തീര്‍ത്ത റണ്‍ മല കയറുന്നതിന് സ്മൃതി മന്ഥാന റേക്കോഡ് ബോളില്‍ കൈവരിച്ച സെഞ്ചുറിയുടെ ബലത്തില്‍ പോലും ഇന്ത്യയ്ക്കായില്ല.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 47.5 ഓവറില്‍ 412 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 47 ഓവറില്‍ 369 റണ്‍സ് മാത്രമാണ് നേടാനായത്. വനിതാ ഏകദിനത്തിലെ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറിന് അടുത്തെത്താന്‍ ഡല്‍ഹിയുടെ മണ്ണില്‍ ഓസ്‌ട്രേലിയയ്ക്കു കഴിഞ്ഞെങ്കില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ നിന്നു സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമാകാന്‍ സ്മൃതി മന്ഥാനയ്ക്കായി. അമ്പതു പന്തില്‍ നിന്ന് സെഞ്ചുറി തികച്ച സ്മൃതി ഇക്കാര്യത്തില്‍ 52 പന്തില്‍ നിന്നു സെഞ്ചുറി നേടിയ വിരാട് കോലിയുടെ മുന്‍ റെക്കോഡാണ് തകര്‍ത്തത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി 138 റണ്‍സ് നേടിയ ബെത്ത് മൂണിയും സെഞ്ചുറിക്ക് ഉടമയായി. 75 പന്തുകളില്‍ നിന്നാണ് മൂമി 138 റണ്‍സ് നേടിയതെങ്കില്‍ 63 പന്തുകളില്‍ നിന്നാണ് സ്മൃതി മന്ഥാന 125 റണ്‍സ് നേടിയെടുത്തത്. അഞ്ച് സിക്‌സും 17 ബൗണ്ടറിയും ചേര്‍ന്നതായിരുന്നു സ്മൃതിയുടെ സെഞ്ചുറി.