ബോയിങ്ങ്, ഹണീവെല്‍ കമ്പനികള്‍ക്കെതിരേ നിയമയുദ്ധവുമായി അഹമ്മദാബാദില്‍ മരിച്ചവരുടെ ബന്ധുക്കള്‍

ജൂണില്‍ അഹമ്മദാബാദില്‍വച്ചു നടന്ന വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാലുപേരുടെ കുടുംബങ്ങള്‍ വിമാനം നിര്‍മ്മിച്ച ബോയിങ്ങ് കമ്പനിക്കും അതിന്റെ തകരാറിലായെന്നു വിശ്വസിക്കപ്പെടുന്ന ഇന്ധന കട്ടോഫ് വാല്‍വ് നിര്‍മ്മിച്ച ഹണീവെല്‍ കമ്പനിക്കുമെതിരായി അമേരിക്കയില്‍ നിയമപോരാട്ടം ആരംഭിച്ചു. അമേരിക്കയിലെ ഡെലവെയര്‍ സുപ്പീരിയര്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജൂണില്‍ നടന്ന അപകടത്തില്‍ ആകെ ഒരേയൊരാളേ രക്ഷപെട്ടിരുന്നുള്ളു. മരണമടഞ്ഞ യാത്രക്കാരില്‍പ്പെട്ട കാന്തബെന്‍ ധീരുഭായ് പഖഡാല്‍, നാവ്യ ചിരാഗ് പഖഡാല്‍, കുബേര്‍ബായ് പട്ടേല്‍, ബാബിബെന്‍ പട്ടേല്‍ എന്നിവരുടെ കുടുംബക്കാരായ ഇന്ത്യന്‍, യു കെ പൗരന്‍മാരാണ് നിയമയുദ്ധം നടത്തുന്നത്. ഇവരുടെ വാദമനുസരിച്ച്, ബോയിങ്ങ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ ഘടിപ്പിച്ചിരുന്ന ഹണീവെല്‍ തയ്യാറാക്കിയ ഇന്ധന കട്ടോഫ് സ്വിച്ചിന്റെ തകരാറുമൂലമാണ് വിമാനാപകടം നടന്നത്. ഇതിനെതിരായാണ് ഇവര്‍ നിയമനടപടിക്കു പുറപ്പെട്ടിരിക്കുന്നത്.
ലണ്ടനിലെ ഗാറ്റ്വിക്ക് ലക്ഷ്യമാക്കി പുറപ്പെട്ട വിമാനം അഹമ്മദാബാദില്‍നിന്ന് ടേക്കോഫ് ചെയ്തയുടനെ തകര്‍ന്നുവീഴുകയും അതിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമുള്‍പ്പെടെയുള്ള മനുഷ്യരില്‍ ഒരാളൊഴികെ എല്ലാവരും മരണമടയുകയും ചെയ്തിരുന്നു. ഇവരെക്കൂടാതെ വിമാനം താഴെ ഇടിച്ചിറങ്ങിയപ്പോള്‍ നിരത്തിലുണ്ടായിരുന്ന മറ്റു 19 പേരുടെകൂടി ജീവന്‍ അപകടത്തില്‍ നഷ്ടപ്പെടുകയുണ്ടായി.
മരണമടഞ്ഞവരുടെ കുടുംബക്കാര്‍ പറയുന്നതനുസരിച്ച്, വിമാനത്തിന്റെ ത്രസ്റ്ററിനു നേരെ താഴെയായുണ്ടായിരുന്ന ഇന്ധന കട്ടോഫ് സ്വിച്ച് പെട്ടെന്നു വിട്ടുപോകുന്ന നിലയിലായിരുന്നിരിക്കുകയോ അല്ലെങ്കില്‍ ഇല്ലാതിരിക്കുകയോ ആയിരുന്നു. അറിയാതെയുള്ള അനക്കങ്ങള്‍ തടയാനായി ത്രസ്റ്റ് ലിവറുകള്‍ക്കു താഴെ സുരക്ഷിതമായി ഉറപ്പിക്കേണ്ട ലോക്കിങ്ങ് മെക്കാനിസം ഉണ്ടാവേണ്ടിയിരുന്നതാണ്. എന്നാല്‍ ഈ ഡിസൈന്‍മൂലം കോക്ക്പിറ്റിലെ സാധാരണഗതിയിലുള്ള കാര്യങ്ങള്‍കൊണ്ടുതന്നെ അറിയാതെ ഇന്ധനം കട്ടോഫായി പോകാമെന്നും, ഇത് ഹണീവെല്ലിനും ബോയിങ്ങിനും അറിയാമായിരുന്നെന്നും മരണമടഞ്ഞവരുടെ കുടുംബക്കാര്‍ അവകാശപ്പെടുന്നു. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ 2018ലെ മുന്നറിയിപ്പനുസരിച്ച് ഇതുസംബന്ധിച്ച് ബോയിങ്ങ് 787-8 ഉള്‍പ്പെടെയുള്ള വിമാനങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ലോക്കിങ്ങ് സിസ്റ്റം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തേണ്ടിയിരുന്നു. എയര്‍ ഇന്ത്യയും വേണ്ടതുപോലെ സുരക്ഷാപരിശോധനകള്‍ നടത്തിയില്ലെന്നും കേസില്‍ പറയുന്നു.
ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആകട്ടെ, ഇതുവരെ അവസാനറിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും വിമാനത്തിന്റെ പൈലറ്റിന്റെ അന്ത്യനിമിഷങ്ങളിലെ പരിഭ്രാന്തി കാണിക്കുന്ന ഓഡിയോ പുറത്തുവിട്ടിരുന്നു.
ബോയിങ്ങോ ഹണീവെല്ലോ കേസിനെപ്പറ്റി പ്രതികരിച്ചില്ലെങ്കിലും, ഇന്ത്യന്‍ ഏജന്‍സിയായ AAIBയുടെ അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രം ബോയിങ്ങ് ചൂണ്ടിക്കാട്ടി.