മോദിയെയും അമ്മയെയും എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വീഡിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസിനു നിര്‍ദേശം

പട്‌ന: സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്നു പ്രചരിക്കുന്ന നരേന്ദ്രമോദിയുടെയും അമ്മ ഹീരാബെന്നിന്റെയും എഐ നിര്‍മിത വീഡിയോ പിന്‍വലിക്കണമെന്ന് പട്‌ന ഹൈക്കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസിനാണ് ഇതു സംബന്ധിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് പി ബി ബജന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഇതനുസരിച്ച് കോണ്‍ഗ്രസിനു വീഡിയോ പിന്‍വലിക്കേണ്ടി വരും.
മുപ്പത്താറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ബീഹാര്‍ കോണ്‍ഗ്രസ് നിര്‍മിച്ചതും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. സെപ്റ്റംബര്‍ പത്തിനാണ് ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മോദിയുടെ അമ്മ ഹീരാബെന്‍ സ്വപ്‌നത്തില്‍ മോദിക്കു പ്രത്യക്ഷപ്പെടുന്നതും തന്റെ പേര് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇതു കേള്‍ക്കുമ്പോള്‍ മോദി സ്വപ്‌നത്തില്‍ നിന്നും ഞെട്ടിയുണരുന്നിടത്ത് വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയെയും അദ്ദഹത്തിന്റെ പരേതയായ മാതാവിനെയും ഈ വീഡിയോയിലൂടെ കോണ്‍ഗ്രസ് അധിക്ഷേപിക്കുകയാണെന്ന വിമര്‍ശനം ബിജെപി വ്യാപകമായി ഉയര്‍ത്തിവരികയായിരുന്നു. അതേ സമയം ഹീരാബെന്നിനെ അപമാനിക്കുകയല്ല, എങ്ങനെയാണ് ശരിയായി കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് ഒരു അമ്മ മകനെ പഠിപ്പിക്കുന്നതാണ് വീഡിയോ ചെയ്യുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.