അങ്ങനെ അതും സംഭവിച്ചു. അഫ്ഗാനിസ്ഥാനില്‍ ബല്‍ഖ് മേഖലയില്‍ ഇനി ഇന്റര്‍നെറ്റില്ല

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചു കഴിഞ്ഞതോടെ എന്തൊതക്കെയാണു സംഭവിക്കുകയെന്ന കാര്യം ആര്‍ക്കും പ്രവചിക്കാനേ സാധ്യമല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. അവസാനമായി വരുന്ന വാര്‍ത്ത ഇന്റര്‍നെറ്റ് നിരോധനമാണ്. ഇതാദ്യമായാണ് 2021 ല്‍ ഭരണം പിടിച്ചുകഴിഞ്ഞ് ഇത്തരത്തിലൊരു നീക്കത്തിലേക്കു കൂടി താലിബാന്‍ കടക്കുന്നത്. വടക്കന്‍ ബല്‍ക്ക് പ്രവിശ്യയില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഘല വഴിയുള്ള ഇന്റര്‍നെറ്റ് നിരോധിച്ച്് ഉത്തരവിറങ്ങി. ഇനി മുതല്‍ ഇവിടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഭവനങ്ങളുമെല്ലാം കേബിള്‍ മുഖേനയുള്ള ഇന്റര്‍നെറ്റില്ലാത്ത ലോകത്തായിരിക്കും കഴിയുക. ആകെക്കൂടി പരിമിതമായ തോതില്‍ മൊബൈല്‍ മുഖേന ഇന്റര്‍നെറ്റ് ലഭിക്കും.
നാട്ടില്‍ അസാന്മാര്‍ഗിത വളരുന്നതു തടയുന്നതിനു വേണ്ടിയാണ് ഇത്ര കടുത്ത നീക്കമെന്നും ഉത്തരവില്‍ പറയുന്നു. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ഉപയോഗിക്കുന്നതിനായി ഫൈബര്‍ ഓപ്റ്റിക് നെറ്റിനു പകരമുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ പരിശ്രമിക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ എന്നത്തേക്ക് ഏതു വിധത്തില്‍ ഇത്തരം സംവിധാനം കൊണ്ടുവരുമെന്നു പറയുന്നുമില്ല. മൊബൈലില്‍ ഇന്റര്‍നെറ്റ് കിട്ടുന്നതിനു തടസമില്ല എന്നു പറയുന്നുണ്ടെങ്കിലും മിക്കപ്പോഴും ഈ സംവിധാനവും പ്രവര്‍ത്തനരഹിതമാക്കി വയ്ക്കുന്നതാണ് ഇവിടുത്തെ രീതി.