പോലീസ് സ്‌റ്റേഷനുകളിലെ സിസിടിവി, കണ്‍ട്രോള്‍ റൂമിനു സുപ്രീം കോടതി

ന്യൂഡല്‍ഹി: കസ്റ്റഡി മര്‍ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കുമെതിരേ നിലപാടു കടുപ്പിച്ച് സുപ്രീംകോടതി. രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എല്ലാ ഭാഗവും എല്ലാ സമയവും കാണുന്ന വിധത്തില്‍ സിസിടിവികളുണ്ടായിരിക്കണമെന്നു കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ച കോടതി ഇന്നലെ ആ നിലപാട് കുറേക്കൂടി കടുപ്പിക്കുകയാണുണ്ടായത്. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിലെ സിസിടിവികള്‍ മുഴുവന്‍ ഒരൊറ്റ കണ്‍ട്രോള്‍ റൂമിനു കീഴില്‍ കൊണ്ടുവരുന്നതായിരിക്കും നല്ലതെന്ന അഭിപ്രായമാണ് ഇന്ന് സുപ്രീം കോടതയില്‍ നിന്നുണ്ടായത്. ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ് ഉടനുണ്ടാകുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് അറിയിച്ചു.
ഇത്തരം കണ്‍ട്രോള്‍ സ്‌റ്റേഷനുകള്‍ പോലീസുകാരുടെ സാന്നിധ്യമില്ലാത്തതാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാരുകള്‍ കോടതിയില്‍ ഉറപ്പു നല്‍കും. എന്നാല്‍ പിറ്റേന്നു തന്നെ അത് ഓഫാക്കുകയും ചെയ്യും. ഈ അവസ്ഥ തടയുന്നതിനു വേണ്ടിയാണ് പോലീസുകാര്‍ക്ക് പ്രവേശനമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ എന്ന ആശയം കോടതി മുന്നോട്ടു വച്ചിരിക്കുന്നത്. ഇതല്ലെങ്കില്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനു പുറമെ സ്വതന്ത്ര ഏജന്‍സികള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തുന്നതിന് അനുമതി നല്‍കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.