പാവം നാരങ്ങ, അതിനു തടുക്കാന്‍ പറ്റുന്നതിനും അപ്പുറത്താണ് കാര്യങ്ങളെങ്കില്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാരനാണോ, വാഹനം വാങ്ങിയാല്‍ ഒരു നാരങ്ങയുടെ കഥ കഴിക്കുക എന്നത് പാന്‍ ഇന്ത്യന്‍ ആചാരമായി തുടരുകയാണ്. ആദ്യം ചക്രം കയറിയിറങ്ങുന്നത് നാരങ്ങയുടെ മുകളിലൂടെയായിരിക്കും. ഡല്‍ഹിയിലെ മഹീന്ദ്ര വാഹനങ്ങളുടെ ഡീലറും ഈ ആചാരത്തില്‍ കവിഞ്ഞൊന്നും ഉദ്ദേശിച്ചില്ല. വാങ്ങിയ ആളാകട്ടെ ഭക്തി ഒരു പടി കൂടി മുന്നിലുള്ള യുവതിയും. 27 ലക്ഷത്തോളം രൂപ വിലയുള്ള മഹീന്ദ്ര ഥാര്‍ ജീപ്പ് നാരങ്ങയ്ക്കു പുറമെ ചില്ലറ പൂജകളൊക്കെ കൂടി നടത്തി പുറത്തേക്കിറക്കാനാണ് തീരുമാനിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകളൊക്കെ തീര്‍ന്നു, നാരങ്ങകൊണ്ട് ടയറിന് അട വച്ചു. ഡ്രൈവിങ് സീറ്റില്‍ യുവതി കയറിയിരുന്നു. ഷോറൂമിലെ സഹായി അടുത്ത സീറ്റിലുമിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആഴകോടെ വാഹനങ്ങള്‍ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്. മെല്ലെ വാഹനം മുന്നോട്ടുരുട്ടിയിറക്കാന്‍ സഹായി പറയുന്നു. യുവതി രണ്ടാമതൊന്നു ചിന്തിച്ചില്ല, ആക്‌സിലറേറ്ററില്‍ പാദം വച്ചതേ ഓര്‍മയുള്ളൂ, അടുത്ത നിമിഷം എയര്‍ബാഗുകളുടെ നടുവില്‍ സുരക്ഷിതയായി നടുറോഡിലാണ് യുവതിയും സഹായിയും ഥാറുമെല്ലാം. ഒന്നാം നിലയുടെ നെടുനീളത്തിലുള്ള ചില്ലിന്റെ പുറംഭിത്തി പോലും തകര്‍ത്ത് ഥാര്‍ നടുറോഡിലങ്ങു തലകീഴായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്. വഴിയേ നടന്നു പോയവര്‍ക്കോ മറ്റുള്ളവര്‍ക്കോ അപായമുണ്ടാകാതിരുന്നത് പൂജയുടെയും പ്രാര്‍ഥനയുടെയുമൊക്കെ ഫലമാകാം. ഒരു ചെറ്യേ മിസ്റ്റേക്കു മാത്രമാണ് യുവതിക്കു പറ്റിയത്. ആക്‌സിലറേറ്ററില്‍ കാലുകൊടുത്തതില്‍ ആവേശം ഇത്തിരി കൂടിപോയി. എന്തായാലും മാനി പവാര്‍ എന്ന യുവതിയും സഹായിയും കൈയോടെ ആശുപത്രിയിലായി. ഭര്‍ത്താവ് ഇവര്‍ക്കൊപ്പം വരുകയും പുറത്തു നില്‍ക്കുകയും ചെയ്തിരുന്നതിനാല്‍ പോസ്റ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എളുപ്പമായി. ഷോറൂം മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായതിനാല്‍ എല്ലാ ദൃശ്യങ്ങളും അതില്‍ പതിഞ്ഞിട്ടുണ്ടെന്നുറപ്പിക്കാന്‍ മറ്റൊന്നു കൂടി സംഭവിച്ചു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. നിമിഷങ്ങള്‍ക്കകം അതു വൈറലാകുകയും ചെയ്തു.