ഉപരാഷ്ട്രപതിക്കായി വോട്ടെടുപ്പ് തുടങ്ങി, പ്രധാനമന്ത്രി ആദ്യ വോട്ടര്‍, വോട്ടു രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ആരായിരിക്കണമെന്ന് രാജ്യത്തെ എംപിമാര്‍ ഇന്നു വോട്ടു ചെയ്തു തീരുമാനിക്കും. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചു വരെ നീളും. വോട്ടെണ്ണല്‍ വൈകുന്നേരം ആറിനാണ്. ആദ്യ വോട്ടറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വോട്ടു രേഖപ്പെടുത്തിയത്. 239 രാജ്യസഭാംഗങ്ങളും 542 ലോക്‌സഭാംഗങ്ങളുമാണ് വോട്ടു ചെയ്യാന്‍ അര്‍ഹതയുള്ളവര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സി സി രാധാകൃഷ്ണനെ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡിയാണ് നേരിടുക. നേരിട്ടുള്ള മത്സരമാണ് നടക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആരും അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നേയില്ല. എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഏറക്കുറേ ഉറപ്പിച്ച മട്ടാണ്. എന്നാല്‍ പോലും ചില വോട്ടുകള്‍ മറിഞ്ഞു വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം. ബജെഡിയും ബിആര്‍എസും ഇത്തവണത്തെ വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുന്ന സാഹചര്യമാണുള്ളത്. എല്ലാവരും വോട്ട് ചെയതാല്‍ ആകെ വോട്ടുകള്‍ 770. അതില്‍ 386 വോട്ട് നേടുന്ന സ്ഥാനാര്‍ഥി വിജയിക്കും. ഈ കണക്കു വച്ചാണെങ്കില്‍ 425 എംപിമാരുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണെന്ന് വ്യക്തമാണ്.