പഞ്ചായത്തിന്റെ പ്രസിഡന്റാണ് എന്നു പറഞ്ഞിട്ടെന്തു ഫലം, കൈയിലിരുപ്പ് ഇതായാല്‍

ചെന്നൈ: ഒരു പഞ്ചായത്ത് പ്രസിഡന്റ് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തുകൂടാ എന്നൊക്കെ സമൂഹത്തില്‍ കൃത്യമായി ഒരു ധാരണയുണ്ട്. എന്നാല്‍ നാട്ടിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പേരുദേഷം വരുത്തുന്ന പ്രവൃത്തിയാണ് തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് ബസിനുള്ളില്‍ വച്ച് ചെയ്തത്. എന്തായാലും പ്രസിഡന്റ് ഇപ്പോള്‍ ചെന്നൈ പോലീസിന്റെ പിടിയിലാണ്.
ഇവര്‍ ചെയ്തത് എന്താണെന്നോ, ബസിനുള്ളില്‍ വച്ച് ഒപ്പം യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗ് കീറി അതിനുള്ളില്‍ നിന്ന് അഞ്ചു പവന്റെ മാല മോഷ്ടിച്ചു. നല്ല പ്രാക്ടീസ് ഉള്ള കള്ളിമാര്‍ ചെയ്യുന്നത്ര വൈദഗ്ധ്യത്തിലും ഒതുക്കത്തിലുമാണ് ഇവരുടെ ഓപ്പറേഷന്‍. കക്ഷിയുടെ ചരിത്രം ചികഞ്ഞ പോലീസിന് ഈ പ്രഫഷണല്‍ മികവില്‍ അതിശയിക്കാനൊന്നുമില്ലെന്നു പിടികിട്ടുകയും ചെയ്തു. മാലമോഷണത്തിന് തിരുപ്പത്തൂര്‍ ജില്ലയിലെ നരിയമ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും ഡിഎംകെ വനിതാവിഭാഗം നേതാവുമായ ഭാരതിയാണ് അറസ്റ്റിലായത്.
കാഞ്ചീപുരത്തു നടന്ന വിവാഹത്തില്‍ പങ്കെടുത്ത ശേഷം ബസില്‍ വീട്ടിലേക്കു വരികയായിരുന്ന നേര്‍ക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ ബാഗില്‍ നിന്നാണിവര്‍ മാല കവരുന്നത്. സിസടിവിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതി മാല കവരുന്നത് വ്യക്തമായി തെളിഞ്ഞു. ഏതോ സ്ത്രീ എന്നു മാത്രമേ പോലീസ് തുടക്കത്തില്‍ കരുതിയുള്ളൂ. പിടിയിലായപ്പോഴാണ് ഇവര്‍ പഞ്ചായത്ത് പ്രസിഡന്റാണെന്നും മറ്റും അറിയുന്നത്. കേസ് ഇവര്‍ക്കു പുത്തരിയല്ല. തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍ പ്രദേശങ്ങളിലൊക്കെ ഇവര്‍ക്കെതിരേ കളവു കേസുകളുണ്ട്. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഭാരതി ഇപ്പോള്‍ ജയിലിലാണ്.