ഒരുത്തിയുടെ തോന്ന്യാസം; അനുഭവിക്കട്ടെ എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍മാരും

മിനസോട്ട: എന്തിനോ വേണ്ടി ഒരുത്തി പള്ളിയില്‍ കയറി തലങ്ങും വിലങ്ങും വെടിവച്ച് രണ്ടു കുഞ്ഞുങ്ങളെ കൊല്ലുകയും ഇരുപത്തൊന്നു പേരെ പരിക്കേല്‍പിക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ അമേരിക്ക വിറങ്ങലിച്ചു നില്‍ക്കെ അവസരം മുതലാക്കി രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഒരു പ്രഹരം കൂടി ഏല്‍പിക്കാന്‍ ഒരുങ്ങുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുഴുവന്‍ ട്രാന്‍സുമാര്‍ക്കും തോക്ക് ലൈസന്‍സ് നിരോധിക്കാനുള്ള ഉത്തരവ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു പറയപ്പെടുന്നു.
മിനിയപോളിസിലെ മംഗലവാര്‍ത്ത കത്തോലിക്ക പള്ളിയിലാണ് ആഴ്ചകള്‍ക്കു മുമ്പ് 23 വയസുള്ള ഒരു ട്രാന്‍സ്ജന്‍ഡര്‍ യുവതി കയറി വെടിയുതിര്‍ത്തത്. ഈ സംഭവം പണ്ടേ ട്രാന്‍സ് വിരദ്ധനായ ട്രംപിനെ ചൊടിപ്പിക്കുകയാണുണ്ടായത്. ഇതിനു മറുപടിയായി ആയുധ ലൈസന്‍സില്‍ നിന്ന് ഇക്കൂട്ടരെ മാറ്റിനിര്‍ത്താനാണ് ട്രംപിന്റെ യൂഎസ് നീതിവകുപ്പ് നടപടി തയാറാക്കുന്നത്.
ഇതിനകം ട്രാന്‍സിനെതിരായ പല നടപടികളും ട്രംപ് ഏര്‍പ്പെടുത്തിക്കഴിഞ്ഞതാണ്. യുഎസിലെ പൊതുസമൂഹം ഇതില്‍ ഒരു പ്രതിഷേധവും ഉയര്‍ത്തിയിട്ടുമില്ല. ഇത് ട്രംപിന് പുതിയ അവസരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മൗനാനുവാദമായാണ് ഗണിക്കപ്പെടുന്നത്. അടുത്തയിടെ ട്രാന്‍സിനെതിരായ രണ്ടു പ്രധാന ഉത്തരവുകളാണ് നടപ്പായിരിക്കുന്നത്. അതില്‍ ഒരെണ്ണം ഇക്കൂട്ടര്‍ക്ക് അമേരിക്കയിലെ പട്ടാള സേവനത്തില്‍ വിലക്കേര്‍പ്പെടുത്തുന്നതാണ്. ആണോ പെണ്ണോ ആയിട്ടുള്ളവര്‍ക്കു മാത്രമാണ് ഇപ്പോള്‍ അമേരിക്കയില്‍ പട്ടാളത്തില്‍ ജോലി ലഭിക്കൂ. രണ്ടാമത്തെ നടപടി ട്രാന്‍സ് വിഭാഗത്തിലെ കുറ്റവാളികള്‍ക്ക് എതിരേയുള്ളതാണ്. ഇത്രയും കാലം ഇവര്‍ക്കായി മാത്രം ജയിലുകളുണ്ടായിരുന്നതാണ്. ട്രംപ് അവയെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. ജനനസമയത്തെ ലിംഗം ഏതാണോ അക്കൂട്ടര്‍ക്കുള്ള ജയിലുകളില്‍ മാത്രമാണിപ്പോള്‍ ട്രാന്‍സിനെയും പ്രവേശിപ്പിക്കുന്നത്. മൂന്നാമത്തെ അടി കൊടുക്കാനാണ് മിനിയപ്പോളിസ് വെടിവയ്പിനെ ട്രംപ് അവസരമാക്കുന്നത്.