ഇരട്ട വോട്ടു പിടിക്കേണ്ടിയിരുന്ന തൃശൂര്‍ കളക്ടര്‍ക്കും ആ സമയം ഇരട്ട വോട്ട്

തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് തൃശൂരിലെ ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും കളക്ടര്‍ അവ മുക്കി എന്ന ആക്ഷേപം നിലനില്‍ക്കെ ഇതാ അന്നത്തെ കളക്ടര്‍ തന്നെ രണ്ട് വോട്ടര്‍ ഐഡികള്‍ക്കും രണ്ടിടത്ത് വോട്ടര്‍ പട്ടികയിലെ പേരിനും ഉടമയായിരുന്നെന്ന വിവരം പുറത്തു വരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. വി എസ് സുനില്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കളക്ടറുടെ സ്വദേശമായ ആന്ധ്രപ്രദേശിലെ ചിലകലൂരിപെട്ടിലും തൃശൂരിലുമാണ് കളക്ടര്‍ക്ക് ഇരട്ട വോട്ടുകളുള്ളത്. രണ്ടിടത്തും രണ്ടു വ്യത്യസ്ത ഇലക്ഷന്‍ ഐഡികളും നിലവിലുണ്ട്.
അന്നത്തെ കളക്ടര്‍ ഇപ്പോള്‍ സ്ഥലം മാറി ആന്ധ്രപ്രദേശിലേക്കു തന്നെ പോകുകയും അവിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായി സേവനമനുഷ്ഠിക്കുകയുമാണ്. എന്നാല്‍ കളക്ടര്‍ സ്ഥലം മാറി പോയിട്ടും അന്നത്തെ പരാതികളില്‍ അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയാറായിട്ടില്ല. അടുത്തയിടെ അക്കാലത്തെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് കുത്തൊഴുക്കു പോലെ തെളിവുകള്‍ പുറത്തു വന്നിട്ടും കമ്മീഷന് അനക്കം വച്ചിട്ടുമില്ല. ഒരേ വ്യക്തി ഒരേ സമയം രണ്ടിടത്ത് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അതു ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇതിന്റെ പേരിലാണ് കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ അടുത്തിയിടെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്കു നോട്ടീസ് അയച്ചത്. എന്നാല്‍ തൃശൂരിനു പുറമെ മറ്റിടങ്ങളില്‍ കൂടി വോട്ടുള്ള ബിജെപി നേതാക്കളുടെ പേരുകളും തെളിവുകളും പുറത്തു വന്നിട്ടും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷനോ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷനോ അനങ്ങുന്നതു പോലുമില്ല. ഇ
അതിലേറെ വിരോധാഭാസം സുനില്‍കുമാര്‍ കൂടി ഉള്‍പ്പെടുന്ന കേരളത്തിലെ എല്‍ഡിഎഫോ ആക്ഷേപം ഉന്നയിച്ചിരുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ മുരളീധരന്‍ കൂടി ഉള്‍പ്പെടുന്ന കോണ്‍ഗ്രസോ ഇക്കാര്യത്തില്‍ കാര്യമായ സമ്മര്‍ദവുമായി ഇതുവരെ മുന്നോട്ടു വന്നിട്ടുമില്ല.