കൊച്ചിയില്‍ നിന്നു വാട്ടര്‍ മെട്രോ കണ്ടുപഠിക്കാന്‍ തമിഴ്‌നാട്. മനക്കോട്ടകളേറെ

ചെന്നൈ: കേരളത്തില്‍ നിന്നു കണ്ടുപഠിക്കാന്‍ തമിഴ്‌നാട് എത്തുന്നു. തമിഴ്‌നാടിനു പുറമെ മറ്റു തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടി ഇതേ വഴിയിലൂടെ തുഴഞ്ഞു വരുന്നുണ്ടെന്ന് പറയുന്നു. കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയ കൊച്ചി വാട്ടര്‍ മെട്രോയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി അനുകരിക്കാന്‍ കൊള്ളാവുന്നതാണെന്നു തോന്നിയത്. തമിഴ്‌നാടാകട്ടെ സാധ്യതാ പഠനം തുടങ്ങിക്കഴിഞ്ഞു.
നേപ്പിയര്‍ ബ്രിഡ്ജ് മുതല്‍ ബക്കിങ്ങാം കനാല്‍ വഴി കോവളം ബീച്ചുവരെയാണ് തമിഴ്‌നാട് വാട്ടര്‍മെട്രോയ്ക്കായി സാധ്യതാ പഠനം നടത്തുന്നത്. തമിഴ്‌നാട് ജലവിഭവ വകുപ്പിന്റെയും ചൈന്നൈ മാരിടൈം യൂണിവേഴ്‌സിറ്റിയുടെയും ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും സംയുക്ത സംരംഭമായാണ് ഈ പദ്ധതി അവര്‍ ആലോചിക്കുന്നത്. കൊച്ചിയിലെ കായലുകളില്‍ നിന്നു വ്യത്യസ്തമായി ചെന്നൈയിലെ ബക്കിങ്ങാം കനാല്‍ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ട അവസ്ഥയിലാണ്. ഇതിനെ വൃത്തിയാക്കുന്നതാണ് അധികൃതര്‍ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. ചെന്നൈ നഗരത്തെ പ്രളയ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന് കനാലിന്റെ ശുചീകരണം നടത്തിയേ മതിയാകൂ.
നിര്‍ദിഷ്ട റൂട്ടിലൂടെ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതിനായി അയ്യായിരം കോടി രൂപ ചെലവാകുമെന്നാണ് ഇപ്പോള്‍ തമിഴ്‌നാട് കണക്കാക്കിയിരിക്കുന്നത്. ഇതുവഴി നഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിക്കുമെന്ന കണക്കുകൂട്ടലുകളുമുണ്ട്. ഈ പദ്ധതി വിജയകരമാകുകയാണെങ്കില്‍ കൂടുതല്‍ റൂട്ടുകളിലും പുതുച്ചേരിയെയും ആന്ധ്രപ്രദേശിനെയും ബന്ധിപ്പിക്കുന്ന റൂട്ടിലും വാട്ടര്‍ മെട്രോ കൊണ്ടുവരാനും തമിഴ്‌നാട് ആലോചിക്കുന്നുണ്ട്.