കുടിയന്‍മാരുടെ കാര്യം ആരു നോക്കാന്‍, കൊളള നികുതിയില്‍ കേരളം മുന്നില്‍

തിരുവനന്തപുരം: ജിഎസ്ടി കുറയ്ക്കാനെടുത്ത കേന്ദ്ര ഗവണ്‍മെന്റ് തീരുമാനവും അതിനു ജിഎസ്ടി കൗണ്‍സില്‍ നല്‍കിയ അംഗീകാരവും സംസ്ഥാനത്തെ കുടുംബങ്ങളുടെ ജീവിതച്ചെലവു കുറയ്ക്കുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു കൊള്ള ആരുമറിയാതെ പോകുന്നു. യഥാര്‍ഥത്തില്‍ ദുര്‍ബല വിഭാഗങ്ങളുടെ കുടുംബത്തിന്റെ ധനസ്ഥിതി ചോര്‍ത്തുന്നതില്‍ ഈ ചെലവിനാണ് ഏറ്റവും വലിയ പങ്ക് എന്നതു ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നു. മദ്യത്തിന്റെ നികുതിയാണ് അതു കുടിയന്‍മാരുടെ കാര്യമല്ലേയെന്ന മട്ടില്‍ കണ്ണടച്ചു വിടുന്നത്. എന്നാല്‍ മദ്യം ശീലമാക്കിയ ഗൃഹനാഥന്‍മാരുള്ള വീടുകളില്‍ ഈ ചെലവാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ജിഎസ്ടിയെക്കാള്‍ അധികം തകര്‍ക്കുന്നത്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. 250 ശതമാനത്തിനു മുകളിലാണ് കേരളത്തില്‍ മദ്യത്തിന്റെ നികുതി.
മദ്യത്തിന്റെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് മദ്യനിര്‍മാതാക്കള്‍ സര്‍ക്കാരിനു നിവേദനം കൊടുത്തിരുന്നെങ്കിലും അതിന്‍മേല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതു നികുതി വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടെങ്കിലും തീരുമാനമൊന്നും അടുത്തകാലത്ത് ഉണ്ടാകാനിടയില്ല. കഴിഞ്ഞ വര്‍ഷം മദ്യത്തിന്റെ നികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചത് പതിനേഴായിരം കോടി രൂപയ്ക്കു മേലാണ്. ഇത്രയും നികുതി വരുന്ന വഴിയാണ് ഒരു ഉദാഹരണം കൊണ്ടു വ്യക്തമാക്കാവുന്നത്. ധനസ്ഥിതി കുറഞ്ഞയാള്‍ക്കാരാണ് പൊതുവേ കേരളത്തില്‍ റം ഉപയോഗിക്കുന്നതെന്നു പറയപ്പെടുന്നു. ഹെര്‍ക്കുലീസ് റം ഒരു ഫുള്‍ ബോട്ടിലിന് വെയര്‍ഹൗസില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പന ശാലയിലെത്തുമ്പോള്‍ വിലയാകുന്നത് 254 രൂപയാണ്. എന്നാല്‍ ചില്ലറ വില്‍പന ശാലയില്‍ ഇതിനൊപ്പം ചേരുന്നത് 636 രൂപയുടെ നികുതിയാണ്. ഇതിനു പുറമെ സെസ് എന്നയിനത്തില്‍ ഇരുപതു രൂപ കൂടി വരും. ാധാരണക്കാരന്റെ റം ആയ ഹെര്‍ക്കുലീസിന് ഒരു ഫുള്‍ ബോട്ടിലിന് വില 910 രൂപയായി ഉയരും.