യുഎന്നില്‍ പാലസ്തീനെ അംഗീകരിക്കാന്‍ ബല്‍ജിയവും. ഇസ്രയേല്‍ സമ്മര്‍ദത്തില്‍

ബ്രസല്‍സ്: ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ കൗണ്‍സിലില്‍ പാലസ്തീന്‍ രാജ്യത്തെ അംഗീകരിക്കാന്‍ ബല്‍ജിയവും. ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ വിദേശകാര്യ മന്ത്രി മാക്‌സിമെ പ്രീവോട്ട് അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ പാലസ്തീനെ അംഗീകരിച്ചിരുന്നു. ബല്‍ജിയം കൂടി ഈ രാജ്യങ്ങള്‍ക്കൊപ്പം ചേരുന്നതോടെ പാലസ്തീനിയില്‍ യുദ്ധം ശക്തപ്പെടുത്തിയിരിക്കുന്ന ഇസ്രയേലിനു മേല്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാക്കാനാവുമെന്നു കണക്കാക്കപ്പെടുന്നു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാലസ്തീന്റെ രാഷ്ട്ര പദവി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി അറിയിച്ചിരുന്നത് കഴിഞ്ഞ മാസമാണ്. അടുത്ത ജനറല്‍ അസംബ്ലി കൂടുന്നത് ഈ മാസമാണ്. അതിനകം കൂടുതല്‍ രാജ്യങ്ങള്‍ പാലസ്തീനെ അംഗീകരിച്ചു മുന്നോട്ടു വരുമെന്നു കണക്കാക്കപ്പെടുന്നു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാലസ്തിനെ അംഗീകരിക്കുന്നതിനു പുറമെ ന്യൂയോര്‍ക്ക് പ്രഖ്യാപനത്തില്‍ ബെല്‍ജിയം ഒപ്പു വയ്ക്കുകയും ചെയ്യും. പാലസ്തീന്‍ പ്രശ്‌നത്തിനുള്ള പരിഹാരം ദ്വിരാഷ്ട്ര സന്ധിയാണെന്ന വാദമാണ് ഈ പ്രഖ്യാപനത്തിലുള്ളത്.