ചോരനിറവും ചാരനിറവും കൊണ്ടു യുദ്ധത്തിലെന്തു കാര്യം, ഉണ്ട് ഏറെ കാര്യം

കോഴിക്കോട്: പടം വരച്ച് പടവെട്ടുകയാണ് കോഴിക്കോട് സ്വദേശികളായ ദമ്പതിമാര്‍. ഇവര്‍ പടവെട്ടുന്നത് പടയോട്ടങ്ങള്‍ക്കെതിരേയാണെന്നതാണ് മറ്റു പല ആക്ടിവിസ്റ്റ് കലാകാരന്‍മാരില്‍ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. പ്രമുഖ ചിത്രകാരന്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്തും ഭാര്യയും ചിത്രകാരിയുമായ ഷേര്‍ളി ജോസഫ് ചാലിശേരിയും ഒരു നാടിന് സര്‍വനാശം സമ്മാനിച്ച പടയുടെ നാട്ടിലേക്ക് ചിത്രപ്രദര്‍ശനവുമായി യാത്രയാകുകയാണ്. ആണവായുധം ആദ്യമായി പ്രയോഗിക്കപ്പെട്ട ജപ്പാനിലെ ഹിരോഷിമയില്‍ ഇവരുടെ യുദ്ധവിരുദ്ധ ചിത്രങ്ങളുടെ പ്രദര്‍ശനം. ഈ മാസം 12 വരെ ഹിരോഷിമയിലും അതിനു ശേഷം 18 വരെ തെക്കന്‍ കൊറിയയിലെ സോളിലും ഇവരുടെ ചിത്രപ്രദര്‍ശനം നടക്കും. കാന്‍വാസിലല്ല ഇവരുടെ ചിത്രരചന എന്ന പ്രത്യേകതയുമുണ്ട്. ശാന്തിദൂതനായിരുന്ന ഗാന്ധിയിലൂടെ ലോകം മുഴുവനുമെത്തിയ ഖാദി തുണിയാണിവരുടെ കാന്‍വാസ്.
ഹിരോഷിമ പീസ് മ്യൂസിയവും സോള്‍ ഹ്യൂമന്‍ ആര്‍ട്ട് മ്യൂസിയവുമാണ് ചിത്ര പ്രദര്‍ശനത്തിന്റെ വേദികള്‍. വേള്‍ഡി വിത്തൗട്ട് വാര്‍ എന്ന ആഗോള സംഘടനയും ജാപ്പനീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനുമാണ് സംഘാടകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തു യുദ്ധവിരുദ്ധ ചിത്കാരന്‍മാരുടെ രചനകളാണ് പ്രദര്‍ശനത്തിലുണ്ടാകുക. ഇന്ത്യയില്‍ നിന്ന് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഫ്രാന്‍സിസും ഷേര്‍ലിയും മാത്രം.
ഫ്രാന്‍സിസിന്റെയും ഷേര്‍ലയുടെയും ച്ിത്രങ്ങള്‍ക്കു വേറൊരു പ്രത്യേകതയുമുണ്ട്. ചോരയും ചാരവും എന്നത് പടങ്ങളുടെയെല്ലാം തീം ആയി സ്വീകരിച്ചിരിക്കുന്നതിനാല്‍ രണ്ടേ രണ്ടു നിറങ്ങളേ എല്ലാ ചിത്രങ്ങള്‍ക്കുമുള്ളൂ. ചുവപ്പു നിറവും ചാര നിറവും മാത്രം. പശ്ചാത്തലം ഖാദി തുണിയുടെ വെളുപ്പും. ഇസ്രയേല്‍-പാലസ്തീന്‍, റഷ്യ-യുക്രെയ്ന്‍, ഇന്ത്യ-പാക്കിസ്ഥാന്‍, കംബോഡിയ-തായ്‌ലന്‍ഡ് എന്നിങ്ങനെ സമീപ കാല യു്ദ്ധങ്ങള്‍ മാത്രം ചിത്രങ്ങളുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നതിനാല്‍ ഇവരുടെ വരകള്‍ ജനജീവിതങ്ങളെ കശക്കിയെറിയുന്ന യുദ്ധങ്ങള്‍ക്കെതിരായ സമകാലിക പ്രതിരോധ പ്രവര്‍ത്തനം കൂടിയായി മാറുന്നു.