റഷ്യയ്ക്ക് ജിപിഎസ് ജാമര്‍ വേലയോ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റിന് കഷ്ടി രക്ഷ

സോഫിയ: യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദേര്‍ ലെയെന്‍ സഞ്ചരിച്ച വിമാനത്തിന് ദിശതെറ്റി ആകാശത്ത് ചുറ്റേണ്ടി വന്നുവെങ്കിലും സുരക്ഷിതമായി ബള്‍ഗേറിയയിലെ പ്ലോവ്ഡിവ് വിമാനത്താവളത്തില്‍ ഇറക്കാനായി. അതിസാഹസികമായ ഈ നടപടിയില്‍ പൈലറ്റിനു തുണയായത് പേപ്പര്‍ മാപ്പുകളായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മണിക്കൂറോളമാണ് ഉര്‍സുല കയറിയിരുന്ന ജെറ്റപ്ലെയിന്‍ ആകാശത്ത് ദിശയറിയാതെ ചുറ്റിയത്. ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ റഷ്യയ്‌ക്കെതിരേ വളരെ ഗുരുതരമായ ആരോപണങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ ഉന്നയിക്കുന്നത്. രഹസ്യ കപ്പലുകള്‍ മുഖേന റഷ്യ ജിപിഎസ് ജാമറുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഉര്‍സുല വളരെക്കാലമായി റഷ്യയുടെ കണ്ണിലെ കരടാണെന്നും അവരെ ഇല്ലാതാക്കുക റഷ്യയുടെ താല്‍പര്യമാണെന്നും ആരോപണമുയരുന്നു. എന്തായാലും റഷ്യയുടെ കടുത്ത വിമര്‍ശകയാണ് ഉര്‍സുല.
റഷ്യയും ബലറൂസുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ സന്ദര്‍ശനത്തിനായി ബള്‍ഗേറിയയിലേക്കു തിരിച്ചതായിരുന്നു ഉര്‍സുല അതിനിടെയാണ് ജാമറുകളുടെ പിടിയിലകപ്പെട്ട് വിമാനത്തിന്റെ ജിപിഎസ് സംവിധാനം പൂര്‍ണമായി നിലച്ചു പോയത്. അപായമൊന്നും കൂടാതെ വിമാനമിറങ്ങായതിന്റെ പരിഭ്രമമൊന്നും കൂടാതെ ബള്‍ഗേറിയയുടെ തലസ്ഥാനത്ത് ജനങ്ങളോടു സംസാരിക്കവേ റഷ്യയെ വേട്ടക്കാരനെന്നാണ് ഉര്‍സുല അഭിസംബോധന ചെയ്തത്.