മണലില്‍ വൈദ്യുതി വച്ചിട്ടു നാടുകള്‍ തോറും തെണ്ടി നടക്കണമോയെന്ന് കേരളം

തിരുവനന്തപുരം: വൈദ്യുതി ഉല്‍പാദനത്തില്‍ നൂതന വഴി തേടി കേരളം. കേരളത്തിനു മാത്രമുള്ള സ്വാഭാവിക അസംസ്‌കൃത വസ്തു ലഭ്യത കണക്കിലെടുത്ത്് തോറിയം ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. ആണവ നിലയത്തിന്റെ ദോഷങ്ങളൊന്നും ഇതിനില്ല എന്നതിനാലാണ് ഈ ദിശയിലുള്ള ആലോചന മുറുകിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടാനും കാബിനറ്റിനു മുന്നില്‍ ചര്‍ച്ചയ്ക്കു സമര്‍പ്പിക്കാനുമാണ് വൈദ്യുത മന്ത്രി ആലോചിക്കുന്നത്.
കേരളത്തിന്റെ തീരത്ത് സമൃദ്ധമായി കാണപ്പെടുന്ന കരിമണലില്‍ വന്‍തോതില്‍ തോറിയത്തിന്റെ സ്വാധീനമുണ്ട്. ചുരുങ്ങിയത് അടുത്ത ഇരുനൂറ് വര്‍ഷത്തേക്ക് കേരളത്തിനു വേണ്ട വൈദ്യുതി ഉണ്ടാക്കാന്‍ വേണ്ടത്ര തോറിയം ഇവിടെയുണ്ടത്രേ. ഇതും റേഡിയോ ആക്ടീവ് മൂലകമാണെങ്കിലും സ്വയം വിഘടിക്കുന്ന സ്വഭാവമില്ലാത്തതിനാല്‍ താരതമ്യേന സുരക്ഷിതവുമാണ്. കരിമണിലില്‍ നിന്ന് തോറിയം വേര്‍തിരിച്ച് അതിനെ യുറേനിയമാക്കി മാറ്റിയ ശേഷം റിയാക്ടറുകളുടെ സഹായത്തോടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് ഇപ്പോള്‍ ആലോചനയിലുള്ള പദ്ധതി. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉല്‍പാദനച്ചെലവ് തീരെ കുറവായിരിക്കുമെന്ന മെച്ചവുമുണ്ട്.