ഒരു മാസത്തെ കേടുതീര്‍ക്കാന്‍ പാലിയേക്കര, ടോളില്‍ കഴുത്തറപ്പന്‍ വര്‍ധന

തൃശൂര്‍: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആഴ്ചകളായി പാലിയേക്കര ടോള്‍ പ്ലാസയില്‍ പിരിവൊന്നും നടക്കുന്നില്ലെങ്കിലും പുതുക്കിയ ടോള്‍ നിരക്കുകള്‍ ഇന്നു നിലവില്‍ വരികയാണ്. ഈ മാസം ഒമ്പതു വരെയാണ് ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുള്ളത്. അതു കഴിഞ്ഞാല്‍ പുതുക്കിയ നിരക്കിലുള്ള ടോള്‍ തന്നെ കൊടുക്കേണ്ടി വരും.
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചു രൂപ മുതല്‍ പതിനഞ്ചു രൂപ വരെയാണ് വര്‍ധന. പുതിയ നിരക്കനുസരിച്ച് തുക പിരിക്കാന്‍ കരാര്‍ ഏജന്‍സിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനു ദേശീയപാത അതോറിറ്റിയുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ ഇതുവരെ 90 രൂപയായിരുന്നത് ഇനി 95 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ 165 രൂപ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് കൊടുക്കണം. ബസ്, ട്രക്ക് എന്നിവയുടെ വര്‍ധന പത്തുരൂപയാണ്. ഒരു വശത്തേക്ക് 330 രൂപ. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും നിരക്ക് വര്‍ധന, ഒരു ഭാഗത്തേക്ക് പതിനഞ്ചു രൂപ എന്ന നിരക്കില്‍ 530 രൂപ നല്‍കേണ്ടി വരും.