തോന്നിയപോലെ ട്രക്ക് ഓടിച്ച ജ്യേഷ്ഠനു പിന്നാലെ ഒപ്പമിരുന്ന അനുജനും പിടിയില്‍

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അശ്രദ്ധമായ ഡ്രൈവിംഗിലൂടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് ഡ്രൈവര്‍ ഹര്‍ജിന്ദര്‍ സിംഗിന്റെ സഹോദരന്‍ ഹര്‍നിത് സിംഗും അറസ്റ്റില്‍. ജ്യേഷ്ഠന്‍ ട്രക്ക് ഓടിക്കുന്ന സമയം അതില്‍ ഹര്‍നിത് അടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇരുവരും അനധികൃതമായി അമേരിക്കയില്‍ തങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍ തടവിലാക്കിയിരിക്കുന്ന ഹര്‍നിതിനെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കുന്നതാണ്. ഹര്‍ജിന്ദറും തടവില്‍ വിചാരണകാത്തു കഴിയുകയാണ്.
അപകടമുണ്ടായ ഉടന്‍ സഹോദരന്‍മാര്‍ ഇരുവരും സംഭവസ്ഥലത്തു നിന്നു കടന്നു കളഞ്ഞിരുന്നു. ഫ്‌ളോറിഡയിലെത്തിയ ശേഷം രണ്ടുപേരും ഒളിവില്‍ പോകുകയായിരുന്നു. ഹര്‍ജിന്ദര്‍ സിംഗിനെ സ്‌റ്റോക്ടണില്‍ നിന്ന് സംഭവത്തിനു നാലു ദിവസത്തിനു ശേഷമാണ് പിടികൂടിയത്. ഇയാള്‍ക്കെതിരേ മൂന്നു കേസുകളാണിപ്പോള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍നിതും അറസ്റ്റിലായി. ഇയാളെ വിലങ്ങുവച്ച് ഫ്‌ളോറിഡയിലെത്തിച്ചിരിക്കുകയാണിപ്പോള്‍.
അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച സഹോദരന്‍മാര്‍ അസൈലം വീസ എന്ന സൗകര്യം ദുരുപയോഗിച്ച് ഇവിടെ തങ്ങുകയായിരുന്നെന്ന് പോലീസ് അധികൃതര്‍ വെളിപ്പെടുത്തി. ഇതോടെ അസൈലം വീസയ്‌ക്കെതിരേ അമേരിക്കയില്‍ വലിയ ജനരോഷമാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉയരുന്നത്.