തീരുവയില്‍ ട്രംപിന്റെ ഇരുട്ടടി ഇന്നു തുടങ്ങും. റഷ്യന്‍ എണ്ണ കുറച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യ തരുന്ന എണ്ണയില്‍ ആളിക്കത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ കോപം ഇന്നു തുടങ്ങാനിരിക്കെ ചെറുതായെങ്കിലും തീ കെടുത്താനാവുമോ എന്ന അവസാന നീക്കവുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവില്‍ ചെറിയ തോതിലുള്ള കുറവ് വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍.
റഷ്യയില്‍ നിന്ന് നിലവില്‍ ഇന്ത്യയിലെ മൂന്നു പൊതുമേഖലാ എണ്ണക്കമ്പനികളും രണ്ടു സ്വകാര്യമേഖലാ എണ്ണക്കമ്പനികളുമാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇവരെല്ലാം കൂടി ജൂണില്‍ പ്രതിദിനം 18 ലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ഒക്ടോബര്‍ മുതലുള്ള കയറ്റുമതിക്കായി പ്രതിദിനം നാലുലക്ഷം ബാരലിന്റെ കുറവാണ് വരുത്തുന്നത്. ഇതിന്റെ സൂചനകള്‍ വ്യക്തം. ട്രംപിന്റെ സമ്മര്‍ദത്തെ ഇന്ത്യ കണ്ടില്ലെന്നു വയ്ക്കുന്നില്ല. ചെറിയ തോതിലുള്ള നീക്കുപോക്കുകള്‍ വരുത്താന്‍ തയാറുമാണ്. എന്നാല്‍ അതിനപ്പുറം ഇന്ത്യയുടെ സ്വാശ്രയത്വത്തെ പണയം വയ്ക്കാനാവില്ല താനും. എന്നാല്‍ ട്രംപുമായി നിര്‍ദിഷ്ട വ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടുകളെ മുന്‍നിര്‍ത്തിയുള്ള സമ്മര്‍ദം ലഘൂകരിക്കാന്‍ അമേരിക്ക തയാറായേക്കും എന്ന പ്രതീക്ഷ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കുണ്ട്. റഷ്യന്‍ എണ്ണയെക്കാള്‍ അമേരിക്കയ്ക്കു പ്രശ്‌നം ട്രംപ് മുന്നോട്ടു വയ്ക്കുന്ന വ്യാപാര കരാറിന് ഇന്ത്യ കീഴടങ്ങുക എന്നതാണെന്ന് ഇന്ത്യന്‍ വാണിജ്യലോബിക്ക് നന്നായറിയാം. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതമേഖലാ എണ്ണ കമ്പനികളുടം റിലയന്‍സ്, നയാര എനര്‍ജി എ്ന്നീ സ്വകാര്യ എണ്ണ കമ്പനികളുമാണ് നിലവില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്.