സച്ചിന്റെ പുത്രി സാറാ തെണ്ടുല്‍ക്കര്‍ വാതോരാതെ ഓസ്‌ട്രേലിയയെക്കുറിച്ച് പറയുന്നതെന്തിന്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലേക്കുള്ള വിനോദ സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരം നല്‍കാന്‍ വേണ്ടി നിയമിതയായതില്‍ അതിരില്ലാത്ത ആഹ്ലാദത്തിലാണ് സച്ചിന്‍ തെണ്ടുക്കല്‍ക്കറുടെ പുത്രി സാറാ തെണ്ടുല്‍ക്കര്‍. സ്വന്തം നിലയില്‍ സംരംഭക കൂടിയായ സാറയെ അടുത്തയിടെയാണ് ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര ടൂറിസം കാമ്പയിനായ ‘കം അന്‍ഡ് സേ ജി ഡേ’യുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കുന്നത്. 1140 കോടി ഡോളറിന്റെ ഈ പ്രോജക്ടില്‍ മുഴുവന്‍ സമയവും വ്യാപൃതയാകാന്‍ ഒരുങ്ങുകയാണ് ഈ ഇരുപത്തേഴുകാരി.
ഈ കാമ്പയിന്‍ സാധാരണ ടൂറിസം പ്രചാരണ പരിപാടികള്‍ക്ക് അപ്പുറമാണെന്ന് എന്‍ഡിടിവിയുമായുള്ള ഒരു അഭിമുഖത്തില്‍ സാറാ വ്യക്തമാക്കുന്നു.
യാത്രയെന്നാല്‍ കണ്ടെത്തലുകളും സംസ്‌കാരവും ഭക്ഷണവും വഴിയില്‍ കണ്ടുമുട്ടുന്ന ആളുകളും ഒക്കെയാണെന്ന് അവര്‍ അഭിമുഖത്തില്‍ പറയുന്നു. ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും യാത്രകള്‍ക്കു ശേഷവും മനസില്‍ തങ്ങിനില്‍ക്കുന്നതായ ഓര്‍മകള്‍ സൃഷ്ടിക്കുന്നതുമായ പ്രവൃത്തിയിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു. തന്റെ പുതിയ ഉത്തരവാദിത്വം സംബന്ധിച്ച് വീഡിയോകള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി പങ്കുവച്ചു കൊണ്ടേയിരിക്കുന്നു. മെല്‍ബണിനെക്കുറിച്ചാണ് ഏറ്റവും പുതിയ പോസ്റ്റ്. അതില്‍ ഇങ്ങനെ പറയുന്നു. ഇത്രയും വര്‍ഷത്തിനു ശേഷവും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നില്‍ക്കുന്നുവോ. തുടങ്ങിയിടത്ത് തിരിച്ചെത്തിയ നിമിഷം. ഞാന്‍ ഓസ്‌ട്രേലിയയില്‍ ആദ്യമായി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒന്നായിരുന്നു മെല്‍ബണ്‍. അതേ, ഇപ്പോഴും അതിന് ആകര്‍ഷിക്കാന്‍ അറിയാം. ഇടവഴികള്‍, ലാറ്റെ, റൂഫ് ടോപ്പ് ബാറിലെ സുവര്‍ണ നിമിഷങ്ങല്‍ എല്ലാം അങ്ങനെ തന്നെ.
കം ആന്‍ഡ് സേ ജി ഡേ എന്ന കാംപയിനെക്കുറിച്ച് ഏറെ പ്രതീക്ഷകളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനുമുള്ളത്. ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച കാഴ്ചകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ടിവി സീരീസായും ഓണ്‍ലൈന്‍ വീഡിയോ പരസ്യങ്ങളായുമാണ് കാംപയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.