അനില്‍ അംബാനി ഫ്രോഡെന്നു സ്‌റ്റേറ്റ് ബാങ്ക്, ആദ്യം ഇഡി, ഇപ്പോള്‍ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: രണ്ടായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിലും അനില്‍ അംബാനിയുമായി ബന്ധമുള്ള ആറു സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബാങ്ക് തട്ടിപ്പുകളിലൂടെ രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.
വായ്പകള്‍ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്നും ദുരുപയോഗം നടത്തിയിട്ടുണ്ടോയെന്നു കണ്ടെത്തുകയും അങ്ങനെയുള്ള കാര്യങ്ങള്‍ക്കുള്ളി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം. ഇതു സംബന്ധിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതാണ്. റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെയും അനില്‍ അംബാനിയെയും ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂണ്‍ 13ന് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് അയച്ചിരുന്നതാണ്. റിസര്‍വ് ബാങ്കിന്റെ നടപടി ക്രമമനുസരിച്ച് ഏതെങ്കിലും ബാങ്ക് ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അക്കാര്യം റിസര്‍വ് ബാങ്കിനെയും സിബിഐയെയും അറിയിക്കേണ്ടതുണ്ട്. അതു പ്രകാരമാണ് എസ്ബിഐ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
കോടിക്കണക്കിനു രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയെ അടുത്തയിടെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നതാണ്. അതിനു പിന്നാലെയാണിപ്പോള്‍ സിബിഐയുടെ റെയ്ഡ് വന്നിരിക്കുന്നത്.