രാഹുല്‍ ചെയ്തതിന് ഓടിച്ചിട്ട് സര്‍വര്‍ക്കും അടിയോ, ഷറഫുന്നീസ വിട്ടുകൊടുക്കുന്നില്ല

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ചെളിയില്‍ വീണു കിടക്കുന്ന സാഹചര്യം മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ പൂണ്ടു വിളയാടുകയാണ് ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍. കോണ്‍ഗ്രസ് ബന്ധമുള്ള കണ്ണില്‍ കണ്ട ഏതു സ്ത്രീയെയും എങ്ങനെയും ഇത്തിരിയെങ്കിലും ചെളിയഭിഷേകം നടത്തിമാത്രമേ ഇക്കൂട്ടരുടെ ഞരമ്പു രോഗം തീരുന്നുള്ളൂ. എന്നാല്‍ അച്ചു ഉമ്മനും മറ്റുമില്ലാത്ത തന്റേടം കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നിസ. ശശികല റഹിം എന്ന സോഷ്യല്‍ മീഡിയ ഐഡിയില്‍ നിന്ന് ദ്വയാര്‍ഥ പ്രയോഗമുള്ള കമന്റ് സഹിതമെത്തിയ പോസ്റ്റ് സ്വന്തം വാളില്‍ കോപ്പി ചെയ്തു വച്ച് പ്രതികരിച്ചിരിക്കുകയാണ് ഷറഫുന്നിസ. സംഗതി കൈവിട്ടു പോകുമെന്നു കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് കണ്ടംവഴി ഓടിയിരിക്കുകയാണ് ശശികല.

ഷറഫുന്നിസയുടെ പോസ്റ്റില്‍ നിന്ന്.

ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തിൽ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോ​ഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങൾ ചോദിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകൾക്കൊപ്പവും ചേർത്ത് നിങ്ങൾക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങൾ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങൾ എനിക്കെതിരെ പ്രയോ​ഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കൾക്കെതിരെ ഇത്തരം പദങ്ങൾ പ്രയോ​ഗിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങൾ തന്നെയല്ലേ ശൈലജ ടീച്ചർക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവർത്തകനായ എന്റെ പങ്കാളിയെ നിങ്ങൾക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയിൽ അപമാനിക്കാൻ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല…