ട്രംപിനോടു നിക്കി ഹേലിക്കു ചിലതു പറയാനുണ്ട്, കേള്‍ക്കാന്‍ ചെവിയുണ്ടാകട്ടെ

വാഷിംഗ്ടണ്‍: നിക്കി ഹേലിയെ പോലെ കാര്യവിവരമുള്ളവര്‍ ട്രംപിനു നല്ല ബുദ്ധി ഉപദേശിച്ചു കൊടുക്കാന്‍ തുടങ്ങിയെങ്കിലും അവയൊക്കെ എത്രകണ്ടു വിലപ്പോകുമെന്നു സംശയിക്കണം. കാരണം ട്രംപ് കളിക്കുന്നത് വേറെ ചില അജന്‍ഡകളിലാണല്ലോ. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അമേരിക്കന്‍ അംബാസിഡറാണ് ഇന്ത്യന്‍ വംശജയായ നിക്കി ഹേലി. മുഴുവന്‍ പേര് നിമ്രത നിക്കി രണ്‍ധാവ ഹേലി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ മാത്രം പേരില്‍ ഇന്ത്യയെ പിണക്കുന്നത് അമേരിക്കയ്ക്കു തന്നെ വിനയാകുമെന്ന മുന്നറിയിപ്പാണ് നിക്കി ഹേലി ട്രംപിനു കൊടുക്കുന്നത്.
ചൈനയോടു ചങ്ങാത്തം കൂടുകയല്ല, ചൈനയുടെ താല്‍പര്യങ്ങളെ ചെറുക്കാനാണെങ്കില്‍ ട്രംപ് ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ എത്രയും വേഗത്തില്‍ സുഗമമാക്കണമെന്ന ഉപദേശമാണിവര്‍ നല്‍കുന്നത്. ചൈനയെ പോലൊരു ശത്രുവായി ഇന്ത്യയെ കാണരുത്. തീരുവകളുടെ പ്രശ്‌നമോ, പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിലെ ഇടപെടലിനെ അംഗീകരിക്കാത്തതോ ഒന്നും ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നതിനു തക്ക ന്യായീകരണമല്ലെന്ന് നിക്കി ഹേലി ട്രംപിനു മുന്നറിയിപ്പു നല്‍കുന്നു. ബുധനാഴ്ച ന്യൂസ് വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അവര്‍ ഇന്ത്യ യുഎസ് ബന്ധത്തെ മുന്‍നിര്‍ത്തി ട്രംപിനു മുന്നറിയിപ്പുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കിയുടെ പിന്തുണ ട്രംപിനായിരുന്നെങ്കിലും അദ്ദേത്തോടുള്ള വിമര്‍ശനത്തില്‍ മുന്‍പന്തിയിലാണ്.